india

കമൽഹാസന് ഇത് രാഷ്ട്രീയ വഴിത്തിരിവ്;രാജ്യസഭയിലൂടെ ദേശീയ രാഷ്ട്രീയത്തിൽ പ്രവേശിക്കാനൊരുങ്ങുമ്പോഴും ഒഴിയാതെ വിവാദം!!

തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെയുമായുള്ള തെരഞ്ഞെടുപ്പ് കരാറിനെത്തുടർന്ന് മക്കൾ നീതി മയ്യം (MNM) മേധാവിയും നടനുമായ കമൽ ഹാസൻ രാജ്യസഭയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. തമിഴ്‌നാട്ടിലെ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

മക്കള്‍ നീതി മയ്യത്തിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥിയായി കമല്‍ ഹാസനെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ഡിഎംകെയുമായുള്ള ധാരണ പ്രകാരം കമല്‍ ഹാസന്‍ രാജ്യസഭയില്‍ എത്തുമെന്ന് ഉറപ്പാണ്. ഡിഎംകെയുടെ നാല് സീറ്റുകളില്‍ ഒന്ന് ഡിഎംകെ മക്കള്‍ നീതി മയ്യത്തിന് വിട്ടുനല്‍കുകയായിരുന്നു.
ഉലകനായകന്‍ കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ സജീവമായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലോ പാര്‍ലമെന്റിലോ എത്താന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. എംജിആറും ജയലളിതയും കരുണാനിധിയുമെല്ലാം സിനിമാ രംഗത്ത് നിന്നെത്തി തമിഴ് രാഷ്ട്രീയം വാണവരാണ്. എന്നാല്‍ സമാനമായ നേട്ടം കൊയ്യാന്‍ കമല്‍ഹാസന് ഇതുവരെ സാധിച്ചിട്ടുണ്ടായിരുന്നില്ല.കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം നേരത്തെ മല്‍സരിച്ചിരുന്നു എങ്കിലും തോല്‍ക്കുകയാണ് ചെയ്തത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കാളിയായി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തു.

2018 ല്‍ വന്‍ പ്രതീക്ഷയോടെ ആയിരുന്നു കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനം ചെലുത്താന്‍ പാര്‍ട്ടിയ്‌ക്കോ കമൽ ഹാസന് സാധിച്ചിരുന്നില്ല. ഇതിന് പിറകെ 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെയുമായി ധാരണയില്‍ എത്തുകയായിരുന്നു.
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മക്കൾ നീതി മയ്യം തമിഴ്‌നാട്ടിലെ ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ഔദ്യോഗികമായി ചേർന്നതിനുശേഷം, ഒരു ലോക്‌സഭാ സീറ്റിൽ മത്സരിക്കാനോ അല്ലെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാജ്യസഭാ സീറ്റ് സ്വീകരിക്കാനോ കമലഹാസന് അവസരം നൽകി.എന്നിരുന്നാലും, തമിഴ്‌നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് പാർട്ടി പൂർണ്ണ പിന്തുണ നൽകിയിട്ടും 70 കാരനായ കമൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ഡിഎംകെ നയിക്കുന്ന മുന്നണിയിൽ ചേരുമ്പോൾ, വ്യക്തിപരമായ രാഷ്ട്രീയ നേട്ടങ്ങളേക്കാൾ ദേശീയ താൽപ്പര്യമാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് കമൽഹാസൻ അടിവരയിട്ടു.

ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ പാർട്ടികൾക്ക് പകരമായാണ് 2018 ൽ കമൽഹാസൻ എംഎൻഎം രൂപീകരിച്ചു.

ഈ വർഷം ആദ്യം ചെന്നൈയിൽ നടന്ന പാർട്ടിയുടെ എട്ടാം സ്ഥാപക ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ, ബഹുമുഖ നടൻ തന്റെ പാർലമെന്റ് പ്രവേശനത്തെക്കുറിച്ച് സൂചന നൽകിയിരുന്നു.

“ഈ വർഷം, ഞങ്ങളുടെ ശബ്ദം പാർലമെന്റിൽ കേൾക്കും. അടുത്ത വർഷം, നിങ്ങളുടെ ശബ്ദം സംസ്ഥാന നിയമസഭയിൽ കേൾക്കും.” അദ്ദേഹം പറഞ്ഞു.അൻപുമണി രാമദാസ്, എം ഷൺമുഖം, എൻ ചന്ദ്രശേഖരൻ, എം മുഹമ്മദ് അബ്ദുള്ള, പി വിൽസൺ, വൈകോ എന്നിവരുൾപ്പെടുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് എംപിമാരുടെ കാലാവധി ജൂലൈ 25 ന് അവസാനിക്കുകയാണ്.

ഡിഎംകെയ്ക്ക് 134 എംഎൽഎമാരുള്ള തമിഴ്‌നാട് നിയമസഭയുടെ നിലവിലെ അംഗബലം അനുസരിച്ച്, ആറ് രാജ്യസഭാ സീറ്റുകളിൽ നാലെണ്ണം പാർട്ടിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ള രണ്ട് സീറ്റുകൾ വീണ്ടും ബിജെപിയുമായി കൈകോർത്ത എഐഎഡിഎംകെയിലേക്ക് പോകാനാണ് സാധ്യത.
ഇതിനിടെ കമല്‍ ഹാസനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കന്നഡ ഭാഷയെ കുറിച്ചുള്ള പരാമര്‍ശം ആണ് കാരണം. കന്നഡ ഭാഷ ഉരുവം കൊണ്ടത് തമിഴില്‍ നിന്നാണെന്നായിരുന്നു തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ കമല്‍ ഹാസന്‍ പറഞ്ഞത്. ഇത് കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്നാണ് കര്‍ണാടക ബിജെപി അധ്യക്ഷന്‍ വിജയേന്ദ്ര യെഡിയൂരപ്പ ആരോപിച്ചു. പരാമര്‍ശത്തില്‍ കമല്‍ ഹാസന്‍ മാപ്പുപറയണം എന്നാണ് ആവശ്യം.കന്നഡ നടൻ ശിവരാജ് കുമാറിനോട് സംസാരിക്കവേയായിരുന്നു കമൽ ഹാസന്റെ പരാമർശം. പക്ഷെ കമലിന്റെ തട്ടം രാജ്യസഭയാണെന്നിരിക്കെ ദേശീയ രീഷ്ട്രീയത്തിൽ കാലെടുത്തുവെക്കുന്ന കമൽഹാസൻ ഒരു ഭാഷ വിവാദത്തിന് തിരികൊളുത്തിയത് പാർട്ടിയിൽ ആശങ്കയുണ്ടാക്കുന്നു.

Latest News