Travel

2100 മീറ്റർ ഉയരത്തിൽ ഒരു ഹൃദയം!! സഞ്ചാരികളെ തേടി ഹൃദയസരസ്സ്…

വയനാട് ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് ചെമ്പ്ര. സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് ചെമ്പ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. മനം കവരുന്ന പ്രകൃതിയാണ് ചെമ്പ്രയുടെ സവിശേഷത. അപൂർവ സസ്യജാലങ്ങളേയും വന്യ ജീവികളേയും ഇവിടെ കാണാം. വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ചെമ്പ്ര പീക്ക് സ്ഥിതി ചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൊടുമുടിയാണിത്.ഇതിന് മുകളിലായി ഒരു ഹൃദയ തടാകവുമുണ്ട്. വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ് ചെമ്പ്ര പീക്കിലെ ഈ ഹൃദയ തടാകം. ഹൃദയസരസെന്ന് പേരായ തടാകത്തില്‍ എത്തിച്ചേരാനായി വാച്ച് ടവറിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ചെമ്പ്ര പീക്കിലെ ഏറ്റവും സവിശേഷവും വലിയ സവിശേഷതകളിൽ ഒന്നാണ് ഹൃദയ സരസ് എന്നറിയപ്പെടുന്ന ഹൃദയാകൃതിയിലുള്ള തടാകം. മനോഹരമായ ആകൃതിയും ശാന്തമായ ചുറ്റുപാടുകളും കാരണം ഈ പ്രകൃതിദത്ത തടാകം ട്രെക്കിംഗുകൾക്കും ഫോട്ടോഗ്രാഫർമാർക്കും പ്രിയപ്പെട്ട കാഴ്ചയാണ്. ഏറ്റവും ചൂടേറിയ മാസങ്ങളിൽ പോലും തടാകം ഒരിക്കലും വറ്റില്ലെന്നാണ് പറയപ്പെടുന്നത്. കൂടാതെ അതിലെ സ്ഫടികം പോലെ തെളിഞ്ഞ വെള്ളത്തിൽ കാണുന്ന നീലാകാശത്തിന്റെയും ചുറ്റുമുള്ള പച്ചപ്പിന്റെയും പ്രതിഫലനം മനോഹരമായ ഒരു കാഴ്ച തന്നെയാണ്. പ്രകൃതിസ്‌നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഒരുപോലെ അനുയോജ്യമായ ഇടംകൂടിയാണിത്. പച്ചപ്പു നിറഞ്ഞ പുൽമേടുകൾ, ഇടതൂർന്ന വനങ്ങൾ, ചുറ്റുമുള്ള താഴ്‌വരകളുടെയും കുന്നുകളുടെയും വിശാലമായ കാഴ്ചകൾ എന്നിവയാൽ മനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് ചെമ്പ്ര പീക്ക് പ്രശസ്തമാണ്. പശ്ചിമഘട്ടത്തിന്റെ തടസ്സമില്ലാത്ത കാഴ്ച ഈ കൊടുമുടിയിൽ നിന്ന് കാണാം. തെളിഞ്ഞ ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാടും കർണാടകയും പോലും കാണാൻ കഴിയും.

ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചെമ്പ്രയും ഇഷ്ടപ്പെടും. ഒരു ദിവസത്തെ ട്രെക്കിംഗ് ഉദേശിക്കുന്നവര്‍ക്ക് ചെമ്പ്ര പീക്കിലേക്ക് വിടാം. ഏകദേശം മൂന്നു മണിക്കൂറാണ് ട്രെക്കിങ്ങിന് വേണ്ടിവരുന്ന സമയം. ഇവിടത്തെ ഹൃദയആകൃതിയിലുള്ള തടാകം കാണാനാണ് പലരും മലകയറുന്നത്. ഹൃദയ സരസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരിക്കലും ഈ തടാകത്തിലെ വെള്ളം വറ്റില്ല. മേപ്പാടിയില്‍ നിന്നാണ് ഇവിടേക്കുള്ള ട്രെക്കിംഗ് ആരംഭിക്കുന്നത്. വനം വകുപ്പിന്റെ ചെമ്പ്ര പീക്ക് വിഎസ്എസ് ഇക്കോ ടൂറിസമാണ് ട്രെക്കിംഗ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഓഫീസില്‍ നിന്ന് ടിക്കറ്റുകളെടുക്കാവുന്നതാണ്. രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ട്രെക്കിങ്ങിനുള്ള സമയം. ചെമ്പ്ര കൊടുമുടിയുടെ താഴ്‌വരയിലെങ്ങും ഏക്കര്‍ കണക്കിന് പരന്നു കിടക്കുന്ന തേയില തോട്ടങ്ങള്‍ കാണാം.
ട്രെക്കിംഗ് തുടങ്ങി ഒരു കിലോമീറ്റര്‍ കഴിയുമ്പോള്‍ ഒരു വാച്ച് ടവര്‍ കാണാം. ഇവിടെ കയറി നിന്നാല്‍ ചെമ്പ്ര കൊടുമുടിയുടെയും സമീപ പ്രദേശങ്ങളുടെയും മികച്ച ദൃശ്യാനുഭവം ലഭിക്കും. പിന്നെയും രണ്ടു കിലോമീറ്റര്‍ താണ്ടുമ്പോഴാണ് ഹൃദയസരസ് എത്തുക. പച്ചപ്പ് നിറഞ്ഞ പുല്‍ത്തകിടികള്‍ക്കിടയില്‍ നില്‍ക്കുന്ന ഈ തടാകം കാണാന്‍ മാത്രമായി ആള്‍ക്കാര്‍ ചെമ്പ്രയില്‍ ട്രെക്കിങ്ങിന് വരാറുണ്ട്. തടാകത്തിന്റെ കരയില്‍ കുറച്ചു സമയം വിശ്രമിച്ച് അവിടത്തെ സൗന്ദര്യവും കാലാവസ്ഥയും ആസ്വദിച്ച് വീണ്ടും ട്രെക്കിംഗ് തുടരാം. ഒരു കിലോമീറ്റര്‍ കൂടി മുന്നേല്ക്കു പോകുമ്പോള്‍ ചെമ്പ്ര കൊടുമുടിയുടെ മുകളിലെത്തും. മൊത്തം നാലര കിലോമീറ്റര്‍ ദൂരമുള്ള ട്രെക്കിങ്ങായിരിക്കും ഇത്. മൂന്നു മണിക്കൂര്‍ മുതല്‍ നാലു മണിക്കൂര്‍ വരെ സമയമെടുക്കും.

തടാകം വരെയുള്ള ട്രെക്കിംഗ് വലിയ ബുദ്ധിമുട്ടേറിയതല്ല. അതിന് ശേഷം കുത്തനെയുള്ള കയറ്റമാണുള്ളത്. കാട്ടിനുള്ളലൂടെയുള്ള ട്രെക്കിംഗ് നിങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവം സമ്മാനിക്കും. തണുത്ത ഇളംകാറ്റ് തഴുകി കടന്നു പോവുക കൂടി ചെയ്യുമ്പോള്‍ ചെമ്പ്രയെ നിങ്ങള്‍ ഉറപ്പായും ഇഷ്ടപ്പെടും. മേപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന വനംവകുപ്പിന്റെ ഓഫീസില്‍ നിന്ന് മുന്‍കൂറായി അനുവാദം വാങ്ങിയതിന് ശേഷം മാത്രമെ ട്രെക്കിംഗ് നടത്താന്‍ കഴിയൂ. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റെടുക്കാം. അനുവാദം ലഭിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പാസ് ഉപയോഗിച്ച് ചെമ്പ്ര കൊടുമുടി ലക്ഷ്യമാക്കി മുകളിലേക്ക് കയറാം.

ചെമ്പ്ര കൊടുമുടി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം മഞ്ഞുകാലമാണ്. പച്ചപ്പ് നിറഞ്ഞ വനത്തിന്റെ സൗന്ദര്യം നന്നായി ആസ്വദിക്കാന്‍ ഈ സമയത്ത് പോയാല്‍ സാധിക്കും എന്നതിനാലാണത്. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ മരങ്ങള്‍ ഇലപൊഴിക്കുന്നതോടെ ഇവിടത്തെ പച്ചപ്പ് നഷ്ടമായേക്കും