തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാ എല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ടാണ്. ഒഡിഷയ്ക്കടുത്തുള്ള ന്യൂനമർദം ശക്തിപ്രാപിക്കുന്നതിനാൽ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റും വീശാം. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. തുടർച്ചയായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കോട്ടയം മീനച്ചിൽ, പത്തനംതിട്ട അച്ചൻകോവിൽ, മണിമല ആറുകളുടെ തീരങ്ങളിൽ ഓറഞ്ച് അലർട്ടും കോഴിക്കോട് കോരപ്പുഴ, തിരുവനന്തപുരം വാമനപുരം നദീതീരത്ത് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ചുവപ്പ് മുന്നറിയിപ്പാണ്. മറ്റു ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും. അതേസമയം, അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.