കൊച്ചി: പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ കപ്പലില്‍ നിന്നും പരന്ന എണ്ണപ്പാട നീക്കാന്‍ കോസ്റ്റ്ഗാർഡ് പരിശ്രമം തുടരുകയാണ്. ചരക്കുകപ്പലിൽനിന്ന് ചോർന്ന എണ്ണ നീക്കാനുള്ള പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുന്നു. കണ്ടെയ്‌നറുകൾ വീണ്ടെടുക്കൽ, എണ്ണ നശിപ്പിക്കൽ, ശുചീകരണം തുടങ്ങിയ പ്രവൃത്തികൾ നടത്തുന്ന മറൈൻ സർവീസ് കമ്പനിയായ ടി ആൻഡ് ടി സാൽവേജിന് കീഴിൽ 108 പേരാണ് ജോലി ചെയ്യുന്നത്. നാല് ടഗ്ഗുകൾ ഉപയോഗിച്ച് കപ്പൽ മുങ്ങിയ സ്ഥലത്ത് സർവേ നടത്തും. ഇതിൽ രണ്ട് ടഗ്ഗുകൾ എത്തി. മറ്റുള്ളവ വെള്ളിയാഴ്‌ച എത്തും.
തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ എത്രയും വേഗം നീക്കം ചെയ്യാനാണ് തീരുമാനം. കപ്പലിന്‍റെ അഞ്ച് കിലോമീറ്റർ പരിധിയിലാണ് എണ്ണ വ്യാപിച്ചിട്ടുള്ളത്. എണ്ണ നീക്കാനുള്ള പരിശ്രമം ഒരു മാസം തുടരേണ്ടി വരുമെന്നാണ് സമുദ്ര വ്യാപാര വകുപ്പിന്‍റെ വിലയിരുത്തല്‍.
പ്രവൃത്തികളുടെ അവലോകനയോഗം ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിങ് ശ്യാം ജഗനാഥന്റെ സാന്നിധ്യത്തിൽ വില്ലിങ്‌ഡൺ ഐലൻഡിലെ മർച്ചന്റ് നേവി ക്ലബ്ബിൽ ചേർന്നു. സംസ്ഥാന സർക്കാർ പ്രതിനിധികൾ, മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി) പ്രതിനിധികൾ, കസ്റ്റംസ്, തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മലിനീകരണ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൊച്ചിയില്‍ പ്രത്യേക സംഘവും പ്രവർത്തിക്കുന്നുണ്ട്. ഇതിനകം തീരത്തടിഞ്ഞ അമ്പത് കണ്ടെയ്നറുകള്‍ നീക്കാനും തീരപ്രദേശം ശുചീകരിക്കാനുമായി 108 പേരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.