Kerala

‘ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റത്’; ആരോപണവുമായി എം.വി ഗോവിന്ദൻ; ‘രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതും’

തിരുവനന്തപുരം: നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെ ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർഥി വി.വി പ്രകാശ് തോറ്റത്. വി.വി പ്രകാശന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പെന്നും ദേശാഭിമാനിലെഴുതിയ ലേഖനത്തില്‍ പറയുന്നു.

മൂന്നാം എൽഡിഎഫ് സർക്കാർ കാഹളം നിലമ്പൂരിൽ നിന്ന് ഉയരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കമ്മീഷൻ കാലതാമസം വരുത്തിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ഉള്ളപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. നിലവിൽ സിപിഎം സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിച്ചിട്ടില്ല.

പി.വി അൻവറിന്‍റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതുമെന്നും അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പെന്നും ലേഖനത്തിലുണ്ട്. ‘രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂർ ജനത കൂട്ടുനിൽക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. നിലമ്പൂർ വലതുപക്ഷ കോട്ടയല്ല. നിലമ്പൂരിൽ സർക്കാരിൻ്റെ ഭരണമികവ് നേട്ടമാകുമെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു. മൂന്നാം എൽഡിഎഫ് സർക്കാർ കാഹളം നിലമ്പൂരിൽ നിന്ന് ഉയരുമെന്നും നിലമ്പൂരിൽ സർക്കാരിൻ്റെ ഭരണമികവ് നേട്ടമാകുമെന്നും എം.വി ഗോവിന്ദൻ പറയുന്നു.