ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അലിഗഡിൽ കഴിഞ്ഞ ദിവസം പിടിച്ചത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. യുവാക്കളുടെ പക്കൽ ഉണ്ടായിരുന്നത് പശുമാംസം അല്ല എന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി കണ്ടെത്തി. പശുവിറച്ചി കടത്തിയെന്നാരോപിച്ച് നാലുപേർ, ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.
മെയ് 24നായിരുന്നു യുവാക്കൾക്ക് നേരെ മർദ്ദനമുണ്ടായത്. അലിഗഢിലെ ‘ഗോ സംരക്ഷകർ’ എന്നവകാശപ്പടുന്ന ഒരു കൂട്ടം ആളുകളാണ് യുവാക്കളെ മർദിച്ചത്. അകീല്‍, അർബാജ്, നദീം എന്നിവർക്കാണ് ക്രൂരമായ മർദ്ദനമേറ്റത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
“സംഭവത്തിന് ശേഷം സാമ്പിളുകൾ മഥുരയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു.
കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ്,” അത്രൗലിയിലെ സർക്കിൾ ഓഫീസർ (സിഒ) സർജന സിംഗ് വ്യക്തമാക്കി.
മർദ്ദനമേറ്റ അകീലിന്റെ പിതാവിന്റെ പരാതിയിലാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി സംഘം ചേരുക, കലാപം ഉണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കശാപ്പ് നിരോധന നിയമപ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേർക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം മര്‍ദനത്തില്‍ പരിക്കേറ്റ നാലുപേരും അലിഗഡിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാല് പേരും അപകടനില തരണം ചെയ്തതായി എസ്എച്ച്ഒ കുമാർ കൂട്ടിച്ചേർത്തു.