Kerala

ആദിവാസി യുവാവിനെ മർദിച്ച കേസ്; രണ്ട് പ്രതികളും റിമാൻഡിൽ

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ അര്‍ധ നഗ്‌നാനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരെ 15 ദിവസത്തേക്കാണ് മണ്ണാര്‍ക്കാട് എസ് സി/എസ് ടി കോടതി റിമാന്‍ഡ് ചെയ്തത്. വാഹനത്തിന് മാര്‍ഗ തടസ്സം ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു പ്രതികള്‍ ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്.

ഇക്കഴിഞ്ഞ 24നാണ് അഗളി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ സിജുവിനെ പിക്കപ്പ് വാനില്‍ എത്തിയ രണ്ടംഗ സംഘം മര്‍ദിക്കുന്നത്. വാഹനത്തിന് മാര്‍ഗതടസ്സം ഉണ്ടാക്കി എന്ന് ആരോപിച്ചുള്ള മര്‍ദ്ദനം. ആക്രമണം ചെറുത്തതോടെ യുവാക്കള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് സിജുവിന്റെ പരാതി. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ സിജുവിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.

മകനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിജുവിന്റെ കുടുംബം രംഗത്തെത്തിയതോടെ, അഗളി പൊലീസ് സംഭവത്തില്‍ കേസെടുത്തു. അന്വേഷണത്തിനിടെ സിജുവിനെ ആക്രമിച്ച ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവര്‍ കോയമ്പത്തൂരില്‍ നിന്ന് പിടിയിലായി. സിജുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും, വാഹനത്തിന്റെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തതോടെ കെട്ടിയിടുക മാത്രമാണ് ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.

എസ് സി/എസ് ടി വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമപ്രകാരമാണ് പിടിയിലായ യുവാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്. മണ്ണാര്‍ക്കാട് എസ് സി/എസ് ടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Latest News