പി വി അൻവറിനെ കൂടെ നിര്‍ത്തുമെന്ന് രമേശ് ചെന്നിത്തല. കെസി വേണുഗോപാലുമായി അൻവര്‍ സംസാരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അൻവര്‍ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു. അൻവറിനെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും നിലപാട്. കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ നിലമ്പൂരിൽ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.
നിലമ്പൂരിൽ മണ്ഡലം കണ്‍വെൻഷനുകളിൽ പങ്കെടുക്കും. എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഷൗക്കത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നിലമ്പൂരിൽ കാണാൻ കഴിയുന്നത്. ഉപതിരഞ്ഞെടുപ്പിന്‍റെ കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ്. മഴക്കാലമാണ് വേണമെങ്കിൽ തിരഞ്ഞെടുപ്പ് വേണ്ടെന്ന് സര്‍ക്കാരിന് ആവശ്യപ്പെടാമായിരുന്നല്ലോ. പരാജയഭീതി കൊണ്ടാണ് എംവി ഗോവിന്ദന്‍റെ ഈ ജ്വൽപ്പനങ്ങളെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.