കെപിസിസി അധ്യക്ഷസ്ഥാനം ലഭിക്കാതെ വന്നതോടെ എഐസിസി സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണി. കെ സി വേണുഗോപാലുമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് എംപി ഇക്കാര്യം ഉന്നയിച്ചത്. പി സി വിഷ്ണുനാഥ് വർക്കിംഗ് പ്രസിഡൻ്റ് ആയതോടെ ഒഴിവ് വന്ന പദവിയിലേക്ക് തന്നെ പരിഗണിക്കണമെന്നാണ് ആന്റോ ആന്റണിയുടെ ആവശ്യം.
ഇരു നേതാക്കളും അര മണിക്കൂറിലേറെ ചർച്ച നടത്തിയെന്നാണ് വിവരം. കെപിസിസി അധ്യക്ഷ പദവിയിലേക്ക് സണ്ണി ജോസഫിനൊപ്പം ആന്റോ ആന്റണിയും പരിഗണനയിലുണ്ടായിരുന്നു. ആന്റോ ആന്റണി മുതിർന്ന നേതാക്കളുടെ പിന്തുണയും തേടിയിരുന്നു. സഭയുടെ പിന്തുണയുള്ള നേതാക്കന്മാരായിരുന്നു ഇരുവരും.
ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പൊതു അഭിപ്രായം രൂപപ്പെട്ടിരുന്നു. പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്നുള്ള നേതാവ്. ഈ ആവശ്യത്തെ ഹൈക്കമാന്റും ശരിവെക്കുന്നുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ഇരുനേതാക്കളെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.