India

വിപ്രോയുടെ സാരഥികളെ കാണാന്‍ യുപിക്കാരന്‍ 25 ദിവസം സൈക്കിള്‍ ചവിട്ടി ബെംഗളൂരുവിലെത്തി; 2,300 കിലോമീറ്റര്‍ യാത്രയുടെ ഉദ്ദേശ്യം സാക്ഷാത്ക്കരിച്ചോ?

മനസില്‍ ആരാധനയുള്ള താരങ്ങളെ അത് സിനിമയായാലും കായികമായാലും രാഷ്ട്രീയമായാലും ഒന്നു കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി അവരുടെ വീടുകളിലോ ഓഫീസിലോ അല്ലെങ്കില്‍ അവര്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തുന്ന ആരാധകരെ നമ്മള്‍ പല തവണ കണ്ടിട്ടുണ്ട്. എന്നാ ല്‍ ഇവിടെ ഒരാള്‍ ബെഗംളൂരുവില്‍ എത്തിയിരിക്കുന്നത് ഒരു കമ്പനിയുടെ സാരഥികളെ കാണാന്‍ ആണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാള്‍ 25 ദിവസം സൈക്കിള്‍ ചവിട്ടി കൊടും ചൂടും കോരിച്ചൊരിയുന്ന മഴയും അവഗണിച്ച് ബെംഗളൂരുവിലെത്തി. മോനിഷ് റാണയുടെ 2,300 കിലോമീറ്റര്‍ യാത്രയുടെ ഉദ്ദേശ്യം വിപ്രോയുടെ മുന്‍ ചെയര്‍മാന്‍ അസിം പ്രേംജിയെയും അദ്ദേഹത്തിന്റെ മകനും നിലവിലെ ചെയര്‍മാനുമായ റിഷാദ് പ്രേംജിയെയും കാണുക എന്നതായിരുന്നു.

മോനിഷ് താക്കൂര്‍ എന്നും അറിയപ്പെടുന്ന മോനിഷ് റാണ 2023ല്‍ മുംബൈയിലെത്താന്‍ 15 ദിവസം സൈക്കിള്‍ ചവിട്ടി. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെ കാണാന്‍ ബോംബെ ഹൗസിന് പുറത്ത് മൂന്ന് ദിവസം അദ്ദേഹം നിന്നിരുന്നു. ഇന്ത്യയിലെ ആറ് വലിയ ഐടി സേവന കമ്പനികളിലൊന്നായ വിപ്രോയുടെ പിന്നിലെ ശക്തികളെ കണ്ടുമുട്ടാനുള്ള സമാനമായ അന്വേഷണത്തിലാണ് 28 വയസ്സുള്ള റാണ ഇപ്പോള്‍.

2,300 കിലോമീറ്റര്‍ യാത്ര

25 ദിവസത്തെ സൈക്ലിംഗിനു ശേഷം ഇന്നലെയാണ് താന്‍ ബെംഗളൂരുവില്‍ എത്തിയതെന്ന് റാണ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ ദുഷ്‌കരമായ യാത്രയുടെ ചില ഭാഗങ്ങള്‍ ലിങ്ക്ഡ്ഇനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമില്‍ പങ്കിട്ട ഫോട്ടോകളില്‍ റാണ തന്റെ യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ അസിമിന്റെയും റിഷാദ് പ്രേംജിയുടെയും ഫോട്ടോകള്‍ പതിച്ച പ്ലക്കാര്‍ഡ് കൊണ്ട് അലങ്കരിച്ച ഒരു സൈക്കിള്‍ ഓടിക്കുന്നത് കാണാം.

ഇന്നലെ മണിക്കൂറുകളോളം മീററ്റില്‍ നിന്നുള്ള ആ വ്യക്തി അച്ഛനെയും മകനെയും കാണാനുള്ള പ്രതീക്ഷയില്‍ ബെംഗളൂരുവിലെ വിപ്രോയുടെ സര്‍ജാപൂര്‍ റോഡിലെ ഓഫീസിന് പുറത്ത് നിന്നു. അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി അയാളെ തടഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ സെക്യൂരിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി, അവിടെ വിപ്രോ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപ്പോയിന്റ്‌മെന്റ് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഒരു കത്ത് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടു. 24 മണിക്കൂറില്‍ താഴെ മാത്രം ആയിട്ടും മറുപടി ലഭിക്കാത്തതില്‍ റാണ നിരാശനാണ്. ‘എന്റെ കാലില്‍ പൊള്ളലേറ്റിട്ടുണ്ട്. അവരെ കണ്ടതിന് ശേഷം എനിക്ക് മീററ്റിലേക്ക് മടങ്ങണം,’ അദ്ദേഹം ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. അയ്യാളുടെ യാത്രാ ഉദ്യേശം കൃത്യമായി പറഞ്ഞിട്ടില്ല. ജോലിയാണോ ലക്ഷ്യമെന്ന ചോദ്യത്തിന് മാധ്യമങ്ങള്‍ക്ക് മറുപടിയും നല്‍കിയിട്ടില്ല.

ടാറ്റ സണ്‍സ് ചെയര്‍മാനുമായുള്ള കൂടിക്കാഴ്ച
2023 ഏപ്രിലില്‍, മീററ്റില്‍ നിന്ന് മുംബൈയിലെത്താന്‍ മോനിഷ് റാണ 15 ദിവസം സൈക്കിളില്‍ യാത്ര ചെയ്തിരുന്നു. മാക്‌സിമം സിറ്റിയില്‍ എത്തിയ ശേഷം, ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനെ കാണാന്‍ അദ്ദേഹം ടാറ്റ ഗ്രൂപ്പ് ആസ്ഥാനമായ ബോംബെ ഹൗസിന് പുറത്ത് മൂന്ന് ദിവസം നിന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം ബിസിനസ മാധ്യമമായ മണികണ്‍ട്രോളുമായുള്ള ഒരു സംഭാഷണത്തില്‍ , ചന്ദ്രശേഖരനെ ‘വളരെ ലളിതനും’ ‘നല്ലവനുമായ’ മനുഷ്യനാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.