ന്യൂഡൽഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിന്റെ ഭാഗമായ ഇന്ത്യയുടെ സൈനിക മേധാവികളെ ഐപിഎൽ ഫൈനലിനു ക്ഷണിച്ചതായി ( ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ബിസിസിഐ അറിയിച്ചു. ജൂൺ മൂന്നിന് ഐപിഎൽ ഫൈനലിനു വേദിയാകുന്ന അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഓപ്പറേഷൻ സിന്ദൂറിന് ബിസിസിഐ പ്രത്യേക ആദർമർപ്പിക്കുക.
ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘‘ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ആഘോഷിക്കുന്നതിനായി ഇന്ത്യയുടെ എല്ലാ സായുധ സൈനിക മേധാവികളെയും ഉയർന്ന ഉദ്യോഗസ്ഥരെയും മറ്റ് സൈനികരെയും അഹമ്മദാബാദിലെ ഐപിഎൽ ഫൈനൽ വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്’ – ബിസിസിഐ സെക്രട്ടറി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
ഇന്ത്യൻ സായുധ സൈന്യത്തിന്റെ ധീരതയെയും ധൈര്യത്തെയും നിസ്വാർഥ സേവനത്തെയും ആദരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക ദൗത്യം രാജ്യത്തെ സംരക്ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘ഇന്ത്യൻ സായുധ സൈന്യത്തോടുള്ള ആദരവെന്ന നിലയിൽ, ഇത്തവണത്തെ ഐപിഎൽ സമാപന ചടങ്ങ് ഇന്ത്യൻ സൈനികർക്കായി മാറ്റിവയ്ക്കുകയാണ്.ക്രിക്കറ്റ് ഈ രാജ്യത്തിന്റെ ദേശീയ വികാരമായി നിലകൊള്ളുമ്പോൾത്തന്നെ, ഈ രാജ്യത്തേക്കാളും അതിന്റെ പരമാധികാരത്തേക്കാളും സുരക്ഷയേക്കാളും വലുതായി മറ്റൊന്നുമില്ല.’ – ബിസിസിഐ സെക്രട്ടറി പറഞ്ഞു.
സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ്, നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് ത്രിപാഠി ഇവർക്കൊപ്പം സൈനികതലത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ഐപിഎൽ ഫൈനലിനായി ക്ഷണിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ പാക്കിസ്ഥാൻ പിന്തുണയുള്ള ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു തിരിച്ചടി നൽകുന്നതിനുള്ള സൈനിക ദൗത്യമായിരുന്നു ഓപ്പറേഷൻ സിന്ദൂർ.