ന്യൂഡൽഹി: സൂപ്പർ-ഫാസ്റ്റ് ചാർജിംഗ് സോഡിയം-അയൺ (Na-ion) ബാറ്ററി വികസിപ്പിച്ച് ഇന്ത്യ. ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ (JNCASR) ഗവേഷകര്‍ വികസിപ്പിച്ചെടുത്ത സോഡിയം അയോണ്‍ ബാറ്ററി സാങ്കേതിക ലോകത്ത് വന്‍ ശ്രദ്ധനേടുകയാണ്.
വെറും ആറ് മിനിറ്റില്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ ശേഷിയുള്ള ഈ ബാറ്ററി, 3000-ലേറെ ചാര്‍ജിംഗ് സൈക്കിളുകളോടെ ലിഥിയം അയോണ്‍ ബാറ്ററികള്‍ക്ക് ശക്തമായ എതിരാളിയായി മാറുന്നു.
ലിഥിയം ബാറ്ററികള്‍ക്ക് ബദല്‍, ഇന്ത്യയുടെ അഭിമാന നേട്ടം
ലോക ബാറ്ററി വിപണിയില്‍ ചൈനയുടെ കുത്തക മേധാവിത്വത്തിന് വെല്ലുവിളിയുയര്‍ത്തുകയാണ് ഈ സോഡിയം അയോണ്‍ ബാറ്ററി. ഇലക്ട്രിക് വാഹനങ്ങളിലും ഊര്‍ജ്ജ സംഭരണത്തിലും ലിഥിയം അയോണ്‍ ബാറ്ററികളെ ആശ്രയിക്കുന്ന ലോകത്തിന് പുതിയൊരു വഴി തുറക്കുകയാണ് ഇന്ത്യ. CATL, BYD പോലുള്ള ചൈനീസ് ഭീമന്മാര്‍ ലിഥിയം ബാറ്ററി ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഉയര്‍ന്ന ചെലവും സുരക്ഷാ പ്രശ്‌നങ്ങളും ലിഥിയം ബാറ്ററികളുടെ പരിമിതികളാണ്.
എന്നാല്‍, സോഡിയം അയോണ്‍ ബാറ്ററി ഈ വെല്ലുവിളികളെ മറികടക്കുന്നു. സോഡിയം ധാരാളമായി ലഭ്യമായതിനാല്‍, ലിഥിയം, കോബാള്‍ട്ട് പോലുള്ള അപൂര്‍വ വസ്തുക്കളെ ആശ്രയിക്കേണ്ട ആവശ്യമില്ല. ഇത് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യുന്നു.
എന്താണ് ഈ ബാറ്ററിയെ വ്യത്യസ്തമാക്കുന്നത്?
വേഗത: ആറ് മിനിറ്റില്‍ 80% ചാര്‍ജിംഗ്, ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഗാഡ്‌ജെറ്റുകള്‍ക്കും ഉപയോഗിക്കാം
ആയുസ്സ്: 3000-ലേറെ ചാര്‍ജിംഗ് സൈക്കിളുകള്‍, ദീര്‍ഘകാല ഉപയോഗം ഉറപ്പാക്കുന്നു.
സുരക്ഷ: ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവും.
ചെലവ് കുറവ്: സോഡിയം അധിഷ്ഠിത സാങ്കേതികവിദ്യ വന്‍തോതില്‍ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കും.
വഴിത്തിരിവാകുന്ന മുന്നേറ്റം
ഇന്ത്യയുടെ ഈ നേട്ടം ഇലക്ട്രിക് വാഹന വിപണിയിലും ഊര്‍ജ സംഭരണ സംവിധാനങ്ങളിലും വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്നു. ജെ.എന്‍.സി.എ.എസ്.ആര്‍. വികസിപ്പിച്ച സോഡിയം അയോണ്‍ ബാറ്ററി ഇപ്പോഴും ഗവേഷണ ഘട്ടത്തിലാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതല്‍ പരീക്ഷണങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും ഇത് വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ സോഡിയം അയോണ്‍ ബാറ്ററികള്‍ വിപണിയില്‍ എത്തുന്നതോടെ, ചൈനയുടെ ലിഥിയം ആധിപത്യത്തിന് വെല്ലുവിളിയാകുമെന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ബാറ്ററി സാങ്കേതികവിദ്യ ലഭ്യമാകും.