മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ വി വിഗ്നേശ്വരി അവധി നൽകി. മദ്രസകൾ, ട്യൂഷൻ സെന്‍ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.
വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവ പാടില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടറുടെ ഉത്തരവിൽ പറയുന്നു
കാലവര്‍ഷ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ റെഡ് അലർട്ടിൽ എത്തിയ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 20 സെന്‍റിമീറ്റർ വീതമാണ് ഉയർത്തിയത്. ഒരു സെക്കൻഡിൽ 46000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പന്നിയാർ പുഴയുടെ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇതോടെ ജില്ലയിൽ നാല് അണക്കെട്ടുകളാണ് തുറന്നിരിക്കുന്നത്. ആദ്യമായിട്ടാണ് മെയ് മാസത്തില്‍ പൊന്മുടി അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയര്‍ത്തേണ്ടി വന്നത്. കഴിഞ്ഞ നാല് ദിവസമായി പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് പന്നിയാര്‍ പുഴയിലൂടെ പൊന്മുടി അണക്കെട്ടിലെക്കുള്ള നീരൊഴുക്ക് വർധിക്കുകയും അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുകയും ചെയ്തു.
മഴ തുടരുന്ന സഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് പൊന്മുടി അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകളും ഇന്ന് വൈകിട്ട് ഉയര്‍ത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വീണ്ടും ശക്‌തമായാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തും. പന്നിയാർ ഇലട്രിക് പ്രോജക്ടിൻ്റെ ഭാഗമായുള്ള അണക്കെട്ടിൽ 4 ദിവസം മുമ്പ് വരെ സംഭരണശേഷിയുടെ 75 ശതമാനം വെള്ളമേ ഉണ്ടായിരുന്നുള്ളു. 707.75 അടി ആണ് പൊന്മുടി ഡാമിന്‍റെ പരമാവധി സംഭരണശേഷി. ഇപ്പോൾ 706.5 അടി വെള്ളമാണ് ഡാമിലുള്ളത്.