ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഇത് ചരിത്ര നേട്ടം. 2016ന് ശേഷം ആദ്യമായാണ് ആർസിബി ഫൈനിലെത്തുന്നത്.
പഞ്ചാബ് കിങ്സിനെ തകർത്താണ് ആർസിബി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. പഞ്ചാബിനെ 101 റൺസിൽ ഓൾഔട്ട് ആക്കി വെറും രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60 പന്ത് ശേഷിക്കെയാണ് ആർസിബി ജയം പിടിച്ചത്. 27 പന്തിൽ 56 റൺസ് എടുത്ത് ഫിൽ സോൾട്ട് ആണ് ആർസിബിയുടെ വിജയത്തിന് വേഗത കൂട്ടിയത്.
പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ വെറും നാല് റൺസ് മാത്രമാണ് നേടിയത്. പ്രഭ്സിമ്രാൻ സിങ്, അസ്മത്തുള്ള ഒമർസായി, മാർക്കസ് സ്റ്റോയിനിസ് എന്നിവരാണ് പഞ്ചാബ് നിരയിൽ രണ്ടക്കം തികച്ചത്. ആർസിബിയുടെ സുയാഷ് ശർമയും ജോഷ് ഹേസൽവുഡും മൂന്ന് വിക്കറ്റുകൾ വീതമെടുത്ത് പഞ്ചാബിനെ എറിഞ്ഞ് തകർക്കകയായിരുന്നു.
യഷ് ദയാൽ രണ്ടും ഭുവനേശ്വർ കുമാർ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. എന്നാൽ പന്തെറിയാൻ എത്തിയ കൃണാൽ പാണ്ഡ്യക്ക് മാത്രം വിക്കറ്റ് നേടാൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബിയുടെ തുടക്കം ഗംഭീരമായിരുന്നു.
എന്നാൽ സ്റ്റാർ ഓപ്പണർ വിരാട് കോലിയെ നാലാം ഓവറിൽ ടീമിന് നഷ്ടമായി. 12 പന്തിൽ രണ്ട് ഫോറുകൾ നേടിയാണ് കോലി പവലിയനിലേക്ക് മടങ്ങിയത്. ആർസിബിയുടെ സ്കോർ 84 റൺസ് ആയപ്പോൾ മായങ്ക് അഗർവാളിനെയും ടീമിന് നഷ്ടമായി.