നാഗപൂരിലുടനീളം നടത്തിയ റെയ്ഡിൽ 43 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് നാഗ്‌പൂര്‍ പൊലീസ്. ‘ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരില്‍ നടത്തിയ റെയ്‌ഡിലാണ് നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന ഹുക്ക ഫ്ലേവറുകൾ, ഇ-സിഗരറ്റുകൾ, പുകയില, ഇറക്കുമതി ചെയ്‌ത സിഗരറ്റുകൾ എന്നിവ പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
16 ടീമുകളായി 17 സ്ഥലങ്ങളിയിരുന്നു റെയ്‌ഡ് നടന്നത്. നിരോധിത വസ്‌തുക്കള്‍ വലിയ അളവിൽ കടകളിൽ വിൽക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന് പൊലീസ് കമ്മീഷണർ രവീന്ദ്ര കുമാർ സിംഗാൾ വ്യക്തമാക്കി. ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാഹുൽ മക്‌നിക്കർ, എസിപി അഭിജിത് പാട്ടീൽ, ആൻ്റി-നാർക്കോട്ടിക്‌സ് സ്ക്വാഡ്, പൊലീസ് ഇൻസ്പെക്‌ടര്‍ ഗജാനൻ ഗുൽഹാനെ എന്നിവരാണ് വളരെ രഹസ്യമായി ഓപ്പറേഷന്‍ ആസൂത്രണം ചെയ്‌തത്.
നാഗ്‌പൂര്‍ പൊലീസിലെ 25 മുതിർന്ന ഉദ്യോഗസ്ഥരും 125 ജീവനക്കാരുമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. ഒരേസമയം 13 കടകളിലും ഒരു ഗോഡൗണിലും രണ്ട് പാൻ കടകളിലും റെയ്‌ഡുകൾ നടത്തി. പൊലീസില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ദിഗോറിയിലെ സായ്‌നഗർ നിവാസിയായ ആശിഷ് ഏലായാസ് അങ്കുഷ് അമൃത്‌ലാൽ ഷാഹു ആണ് നിയമവിരുദ്ധ പുകയില വ്യാപാരത്തിൻ്റെ സൂത്രധാരൻ.
നഗരത്തിലെ 13 പേര്‍ക്ക് ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഫ്രാഞ്ചൈസി നല്‍കിയിട്ടുണ്ട്. കൂടാതെ ഓരോരുത്തരിൽ നിന്നും ഒരു ലക്ഷം രൂപ വീതം ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഷാഹു തൻ്റെ വീടിന് മുന്നിൽ സന്തോഷി മാതാ ക്ഷേത്രം നിർമ്മിച്ചതായും അതിനടിയിൽ രണ്ട് നിലകളുള്ള ഒരു ഗോഡൗൺ സ്ഥാപിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. ഇവിടെ നടത്തിയ പരിശോധനയില്‍ ലഭിച്ച കീറിയ നോട്ടുകളും കണ്ടെത്തിയ ക്രമരഹിതമായ സാമ്പത്തിക ഇടപാടുകളും കണക്കിലെടുത്ത് ഇയാള്‍ ഹവാല ഇടപാടുകളുടെ കണ്ണിയാണെന്നും പൊലീസ് കണ്ടെത്തി.
അതേസമയം ചില സ്ഥലങ്ങളിൽ ലഹരി വസ്‌തുക്കൾ ഹോം ഡെലിവറി ചെയ്‌തിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. പിടിച്ചെടുത്ത സാധനങ്ങളിൽ ഭൂരിഭാഗവും അറബ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുഎഇയിൽ നിർമ്മിച്ചവയാണ്. ഇവ ഇന്ത്യയിലേക്ക് കടത്തിയതായി സംശയിക്കുന്നു. ഈ ലഹരിവസ്‌തുക്കൾ യുവാക്കളിൽ ചെലുത്തുന്ന ഗുരുതരമായ മാനസികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങളെ സിറ്റി പൊലീസ് കമ്മീഷണർ എടുത്തുകാണിച്ചു. നിക്കോട്ടിൻ്റെ ഉപയോഗം തലച്ചോറില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.