പണ്ട് എംഎൽഎ ആയിരിക്കെ പി വി അൻവർ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ ഒരു150 കോടിയുടെ കോഴയാരോപണം ഉന്നയിച്ചിരുന്നു. അന്നുമുതൽ സതീശൻ്റെ കണ്ണിലെ കരടായിരുന്നിരിക്കണം അൻവർ. ആ പകപോക്കലാണോ ഇപ്പോൾ നിലമ്പൂരിൽ തീർക്കുന്നതെന്ന സംശയം അണികൾക്കിടയിൽ തന്നെ ഉയരന്നുണ്ട്. എന്നാൽ അന്ന് പിണറായിയോട് തെറ്റിപ്പിരിഞ്ഞപ്പോൾ തന്നെ അൻവർ ആരോപണത്തിൽ നിന്ന് പിൻമാറിയിരുന്നു. കോഴയാരോപണം ഉന്നയിച്ചത് പി ശശി പറഞ്ഞിട്ടാണെന്ന് പറഞ്ഞ് കൈകഴുകുകയും, മാപ്പു ചോദിക്കുകയും ചെയ്തിരുന്നു.പക്ഷെ വി ഡി സതീശൻ അത് ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, അതൊരു നീറ്റലായി മനസിൽ കാണും
സംസ്ഥാന കോൺഗ്രസിൽ തലമുറ മാറ്റം വന്നപ്പോഴാണ് ആര്യാടൻ ഷൗക്കത്തിനെ മാറ്റി വി എസ് ജോയിയെ മലപ്പുറം ഡിസിസി പ്രസിഡൻ്റാക്കിയത്. രണ്ടുപേരും പഴയ ‘എ’ ഗ്രൂപ്പുകാരായിരുന്നെങ്കിലും ജോയിയെ പുതിയ സമവാക്യത്തിലേക്ക് കൊണ്ടുവരാൻ പാർട്ടിക്ക് കഴിഞ്ഞു. കെ സി വേണുഗോപാലിൻ്റെ ആശീർവാദത്തോടെ പ്രവർത്തിക്കുന്ന പുതിയ ടീമിൻ്റെ ഭാഗമാകാനും ജോയ്ക്ക് കഴിഞ്ഞു. നിലമ്പൂർ പോത്തുകല്ലുകാരനായ ജോയ് സ്ഥാനാർഥിയാകണമെന്നായിരുന്നു ഈ വിഭാഗത്തിൻ്റെ താൽപര്യവും. ഒരു ക്രിസ്ത്യൻ സമുദായക്കാരൻ നിലമ്പൂരിൽ മത്സരിച്ചാൽ ഗുണം ചെയ്യുമെന്ന് പി വി അൻവറും പ്രസ്താവിച്ചിരുന്നു. എന്നാൽ രമേശ് ചെന്നിത്തലക്ക് താൽപര്യമുണ്ടായിരുന്ന ആര്യാടൻ ഷൗക്കത്തിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്തുണച്ചത് അൻവറിന് തിരിച്ചടിയായി. നിലമ്പൂരിൽ സ്റ്റാർ മേക്കറാകാൻ ഒരുങ്ങിയ അൻവറിന് ഇത് കടുത്ത നിരാശയാണ് ഉണ്ടാക്കിയത്.
ഇപ്പോഴത്തെ യുഡിഎപ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദിന്റെ മകനാണെന്നത് ജന പിന്തുണ നൽകുമെന്ന ധാരണയിലാണ് പാർട്ടി. കാരണം നിലമ്പൂർ ആര്യാടന്റേതാണ്… നിലമ്പൂർ മണ്ഡലം ആര്യാടൻ മുഹമ്മദ് തൻ്റെ തട്ടകമാക്കിയത് ലീഗിനോട് പോലും പടപൊരുതിയായിരുന്നു. അവിടെ ആര്യാടനെ അട്ടിമറിച്ചത് അൻവർ മാത്രമാണ് .പിന്നീട് ജയം ആവർത്തിച്ചതോടെ അൻവറിന്റെ ആത്മവിശ്വാസം വർദ്ധിക്കുകയും ആരൊക്കെയോ പകർന്നു നൽകിയ ചില സത്യങ്ങളും അർധ സത്യങ്ങളും അൻവർ വിളിച്ചു പറയാന് തുടങ്ങുകയും ചെയ്തു.പക്ഷെ ഇത് അൻവറിന് തന്നെ വിനയായി.
സ്വതന്ത്രനായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയപ്പോഴാണ് യാഥാർഥ്യം മനസിലായത്. ഡിഎംകെ അടക്കം പല പാർട്ടികളുടെയും പിന്നാലെ അഭയം തേടി പോയെങ്കിലും അഭയം കണ്ടില്ല. ഒടുവിൽ തൃണമൂൽ കോൺഗ്രസ് അഭയം നൽകി.
സിഎമ്മിനോട് ഇടഞ്ഞതോടെ പി.വി അൻവറിന്‍റെ രാഷ്ട്രീയ നിലപാടുകൾ അവ്യക്തമായിരുന്നു. കോൺഗ്രസുമായി സഹകരിച്ച് യുഡിഎഫിൽ ഘടകക്ഷിയാകാൻ ശ്രമം നടത്തിയെങ്കിലും തൃണമൂലിലേക്കുള്ള കൂടുമാറ്റം അതിനുള്ള വഴിയടച്ചു. അൻവറിന്‍റെ രാഷ്ട്രീയ ജീവിതത്തിൽ വരുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നിർണായകം തന്നെയാണ്.
അൻവറിന്റെ രാഷ്ട്രീയ യാത്ര ഇങ്ങനെ
പരമ്പരാഗതമായി കോൺഗ്രസ് കുടുംബത്തിൽ നിന്നുള്ള അംഗമായിരുന്നിട്ടും, വ്യവസായ മേഖലയിലായിരുന്നു അൻവറിന് കൂടുതൽ താൽപര്യം. കെ. കരുണാകരനും കെ. മുരളീധരനും ചേർന്ന് ഡിഐസി രൂപീകരിച്ചതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് സജീവമായി കടന്നുവന്നത്. 2011-ൽ ഏറനാട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
എന്നാൽ, 2016-ൽ നിലമ്പൂരിൽ സിപിഎമ്മിന്‍റെ പിന്തുണയോടെ മത്സരിച്ച് അന്നത്തെ സിറ്റിങ് എംഎൽഎ ആര്യാടൻ ഷൗക്കത്തിനെ അട്ടിമറിച്ചാണ് അൻവർ തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വിജയം നേടിയത്. ആര്യാടൻ കുടുംബത്തിന്‍റെ ദീർഘകാല കുത്തക അവസാനിപ്പിച്ച ഈ വിജയം ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസം നൽകി. 2021-ലും വിജയം ആവർത്തിച്ച് അദ്ദേഹം നിലമ്പൂരിലെ കോൺഗ്രസ് കുത്തക ഇല്ലാതാക്കി.
കക്കാടംപൊയിൽ അമ്യൂസ്മെന്‍റ് പാർക്കുമായി ബന്ധപ്പെട്ട വിവാദങ്ങൾ അൻവറിനെതിരെ നിരവധി ആരോപണങ്ങൾക്ക് വഴിയൊരുക്കി. ഈ ഘട്ടങ്ങളിലെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതൃത്വം അൻവറിന് ശക്തമായ പിന്തുണ നൽകിയിരുന്നു. എന്നാൽ, മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ ക്യാമ്പ് ഓഫിസ് പരിസരത്തുനിന്നും മരങ്ങൾ മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് അൻവർ നടത്തിയ ഒറ്റയാൾ സമരം സിപിഎമ്മുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കി. ഇത് സിപിഎമ്മിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെട്ടത്.
സിപിമ്മുമായുള്ള അകൽച്ചയ്ക്ക് ശേഷം അൻവറിന്‍റെ രാഷ്ട്രീയ നിലപാടുകളിൽ അവ്യക്തത പ്രകടമായിരുന്നു. കോൺഗ്രസുമായി സഹകരിച്ച് യുഡിഎഫിൽ ഘടകകക്ഷിയാകാൻ അദ്ദേഹം ശ്രമങ്ങൾ നടത്തി. എന്നാൽ, കോൺഗ്രസുമായി ദേശീയതലത്തിൽ അത്ര രസത്തിലല്ലാത്ത തൃണമൂൽ കോൺഗ്രസിൽ അഭയം തേടിയത് യുഡിഎഫ് പ്രവേശനം കൂടുതൽ സങ്കീർണമാക്കി.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായ സാഹചര്യത്തിൽ, അൻവറിന്‍റെ നീക്കങ്ങൾ കൂടുതൽ നാടകീയമായി. സിപിഎമ്മിനെ തകർക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച അൻവർ, ഇപ്പോൾ യുഡിഎഫിൽ കയറിക്കൂടാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. യുഡിഎഫ് സ്ഥാനാർഥി തന്‍റെ പഴയ എതിരാളിയാണെന്ന വാദമുയർത്തി, മുന്നണി പ്രവേശനം സാധ്യമായില്ലെങ്കിൽ കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. ഇത് ഭീഷണിയുടെ സ്വരമാണെന്നും രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുവും മിത്രവുമില്ലെന്ന ആപ്തവാക്യം അൻവറിന് അജ്ഞാതമാണോ എന്നും രാഷ്ട്രീയ നിരീക്ഷകർ ചോദിക്കുന്നു.
കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അൻവറിനെ ന്യായീകരിച്ച് രംഗത്തെത്തിയത് ചെറിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, കോൺഗ്രസിലേക്കുള്ള അൻവറിന്‍റെ വഴി എളുപ്പമല്ല. കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താൻ സാധിക്കാത്തത് ഒരു തിരിച്ചടിയായി.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിഷയത്തിൽ കരുതലോടെയാണ് പ്രതികരിച്ചത്. യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പി.വി അൻവറാണെന്നും, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനായി പ്രചാരണത്തിന് ഇറങ്ങുമോ എന്ന് അൻവർ തീരുമാനിച്ച ശേഷം യുഡിഎഫ് നിലപാട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവർ അൻവറിന്‍റെ വീട്ടിലെത്തിയത് തങ്ങളുടെ അനുമതിയോടെയല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. അതേസമയം, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും വിഷയത്തിൽ നേരിട്ട് പ്രതികരിക്കാൻ വിസമ്മതിച്ചു.
നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പ് അൻവറിന്‍റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമായേക്കും. മുന്നണി പ്രവേശനം സാധ്യമാകാതെ വരികയും, തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് പരാജയം സംഭവിക്കുകയും ചെയ്താൽ അത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമിതാവേശം കാണിച്ച് അൻവർ സ്വയം എരിഞ്ഞടങ്ങുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.