തൃശൂർ: കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ കളക്ഷന്‍ തുകയായ ഏഴു ലക്ഷം രൂപയും ബൈക്കുമായി മുങ്ങിയ കളക്ഷന്‍ ഏജന്‍റ് വലപ്പാട് പൊലീസിന്റെ വലയിൽ. പഴുവില്‍ കുറുമ്പിലാവ് സ്വദേശി കിരണ്‍ (34) ആണ് അറസ്റ്റിലായത്. ട്രാവന്‍കൂര്‍ ബില്‍ഡ് വെയര്‍ എന്ന സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍റാണ് കിരണ്‍.
മാര്‍ച്ച് ഒന്ന് മുതല്‍ സ്ഥാപനത്തിലെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വിറ്റ വകയിലുള്ള കളക്ഷന്‍ തുകയായ ഏഴ് ലക്ഷം തിരികെ നല്‍കിയില്ല. ജോലി സമയത്ത് ഉപയോഗിക്കാന്‍ കൊടുത്ത യൂണികോണ്‍ ബൈക്കും മൊബൈല്‍ ഫോണുമായി കടന്നു കളയുകയുമായിരുന്നു. ഒളിവില്‍ പോയ കിരണ്‍ ഇടുക്കിയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വലപ്പാട് പൊലീസ് സംഘം കിരണിനെ പിടികൂടുകയായിരുന്നു.
വലപ്പാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം കെ രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ എബിന്‍ സി എന്‍, എ എസ് ഐ ഭരതനുണ്ണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനീഷ് കുമാര്‍, സോഷി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.