ശ്രീനഗർ: രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങൾ അംഗീകരിക്കില്ല ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സമാധാനവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കും നമ്മളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്കും ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കശ്മീരിൽ മസ്ജിദുകളും ഗുരുദ്വാരയും അടക്കമുള്ള മതസ്ഥാപനങ്ങൾക്കു നേരെ പോലും പാക്കിസ്ഥാൻ ഷെൽ ആക്രമണം നടത്തി. സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി. അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമിക്കുമെന്നും പൂഞ്ച് സന്ദർശനത്തിനു ശേഷം അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിൽ കൂടുതൽ വികസനപദ്ധതികൾ നടപ്പാക്കും. പുരോഗതിയോട് സർക്കാരിന് അചഞ്ചലമായ പ്രതിബദ്ധതയാണുള്ളത്. ജമ്മു കശ്മീരിലെ ജനങ്ങൾക്കു വേണ്ടിയുള്ള വികസനം ഒരിക്കലും നിലയ്ക്കില്ല. സമാധാനവും സുരക്ഷയും തകർക്കാൻ ശ്രമിക്കുന്നവർക്കും, നമ്മെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർക്കും ശക്തമായ മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു.
‘‘മേയ് 7 ന് രാത്രിയിൽ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഞങ്ങൾ നശിപ്പിച്ചു. കോടിക്കണക്കിന് ഇന്ത്യക്കാരുടെ പേരിൽ ഭീകരർക്ക് നൽകിയ ഉചിതമായ മറുപടിയായിരുന്നു അത്. ഓപ്പറേഷൻ സിന്ദൂറിൽ നൂറുകണക്കിന് ഭീകരർ കൊല്ലപ്പെട്ടു. ഭീകരർക്കെതിരെ ഞങ്ങൾ ആക്രമണം നടത്തി. ഭീകരർക്ക് അഭയം നൽകുന്നത് പാക്കിസ്ഥാനാണ്’’ – അമിത് ഷാ പറഞ്ഞു.