കർണാടക: മംഗളൂരുവിൽ വീടിന് മുകളിൽ കുന്ന് ഇടിഞ്ഞു വീണ് രണ്ടു കുട്ടികളും സ്ത്രീയും മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ആണ് വീട് തകർന്നത്. നൈമ (10),പ്രേമ ലത (50), ഇവരുടെ ഒരു വയസുളള പേരക്കുട്ടി എന്നിവരാണ് അപകടത്തിൽ മരിച്ചത്. മണ്ണിടിച്ചിലിൽ വീടിന്റെ ജനാല വേർപെട്ട് ദേഹത്ത് പതിച്ചാണ് നൈമ മരിച്ചത്.
ഉള്ളാളിലെ രണ്ടു വീടുകളുടെ മുകളിലേക്കാണ് കുന്നിടിഞ്ഞു വീണത്. മൊണ്ടേപടവുലില്‍ കാന്തപ്പ പൂജാരിയുടെ വീടിനു മുകളിലാണ് ചെറു കുന്ന് ഇടിഞ്ഞുവീണത്. കാന്തപ്പ പൂജാരിയുടെ ഭാര്യയാണ് മരണപ്പെട്ട പ്രേമ ലത. പൂജാരിയെയും മരുമകളെയും ഒരു കുഞ്ഞിനെയും മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. അശ്വിനി (33), ഇളയ മകൻ ആരുഷ് (2) എന്നിവരെ രക്ഷപ്പെടുത്തി.
ദക്ഷിണ കന്നഡ ജില്ലയിൽ മഴയും മഴക്കെടുതിയും രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌ഡിആർഎഫ്) എന്നിവരുടെ സംഘങ്ങൾ സ്ഥലത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മെയ് 30 ന് കർണാടകയുടെ തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു . വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.