ചെന്നൈ: ജാതി, മതപരമായ വേർതിരിവുകൾ മയക്കുമരുന്നിന്റെ സാമൂഹിക ആഘാതത്തിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി തമിഴ് നടനും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്. ലഹരിമരുന്നുകൾ ഒഴിവാക്കുന്നത് പോലെ ജാതിയും മതവും ഒഴിവാക്കണമെന്ന് വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു. തമിഴ്‌നാട്ടിലെ 10, 12 ക്ലാസുകളിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിലാണ് വിജയ് ഈ കാര്യം പറഞ്ഞത്.
‘നമ്മൾ മയക്കുമരുന്ന് ഒഴിവാക്കുന്നതുപോലെ ജാതിയും മതവും ഒഴിവാക്കേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ‘വിഭജനം എന്ന ആശയം’ പിന്തുടരരുത്.’ വിജയ് വിദ്യാർഥികളോട് പറഞ്ഞു. ‘സൂര്യനും മഴയും പോലെ പ്രകൃതിക്ക് ജാതിയും മതവുമുണ്ടോയെന്നും വിജയ് ചോദിച്ചു,
വീട്ടിലുള്ള എല്ലാവരും അവരുടെ ജനാധിപത്യ കടമ നിർവഹിക്കാനും നല്ലവരും വിശ്വസ്തരുമായ ആളുകളെ തെരഞ്ഞെടുക്കാനും ആവശ്യപ്പെടണമെന്ന് അദ്ദേഹം വിദ്യാർഥികളോട് അഭ്യർഥിച്ചു. ‘ജനാധിപത്യം തുല്യ അവസരങ്ങൾ നൽകുന്നു. നിങ്ങളുടെ വീട്ടിലെ എല്ലാവരോടും അവരുടെ ജനാധിപത്യ കടമ നിർവഹിക്കാൻ ആവശ്യപ്പെടുക.’ വിജയ് പറഞ്ഞു.