Kerala

ദളിത് സ്ത്രീയെ വ്യാജ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട SHO ക്കെതിരെ നടപടി | Custodial harassment of Dalit woman case: Peroorkada SHO transferred

ഉദ്യോഗസ്ഥൻ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു

തിരുവനന്തപുരത്ത് ദലിത് സ്ത്രീയെ വ്യാജ കേസിൽ കുടുക്കി പീഡിപ്പിച്ച പേരൂർക്കട സ്റ്റേഷനിലെ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ശിവകുമാറിനെയാണ് കോഴിക്കോടേയ്ക്ക് സ്ഥലം മാറ്റിയത്. പൊതുസ്ഥലംമാറ്റത്തിനൊപ്പമാണ് മാറ്റം. കോഴിക്കോട് മാവൂർ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. സംഭവത്തിൽ നേരത്തെ നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഉദ്യോഗസ്ഥൻ അമിതാധികാരപ്രയോഗം നടത്തി, മോശം വാക്കുകൾ ഉപയോഗിച്ചു എന്നിവ കണ്ടെത്തിയിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. തിരുവനന്തപുരത്ത് സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നൽകിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ നിർത്തിയെന്നും കുടിവെള്ളം പോലും നൽകിയില്ലെന്നുമാണ് യുവതിയുടെ ആരോപണം.കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബം മുഴുവൻ അകത്താകും എന്ന് ഉൾപ്പെടെ ഭീഷണിയുണ്ടായിരുന്നു. പെൺമക്കളെ രണ്ട് പേരെയും കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പലപ്രാവശ്യം തല്ലാൻ കൈ ഓങ്ങിയിരുന്നുവെന്ന് ബിന്ദു പറഞ്ഞിരുന്നു.

STORY HIGHLIGHT : Custodial harassment of Dalit woman case: Peroorkada SHO transferred