കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. ഇന്ന് ഏഴ് പേർ മരിച്ചു. അടുത്ത അഞ്ച് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. പല നദികളും കരകവിഞ്ഞതോടെ തീര പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. ജൂണെത്തും മുന്നേ സംസ്ഥാനമാകെ കാലവർഷം അതിശക്തമായിരിക്കുകയാണ്. തോരാപ്പെയ്ത്തിലും കനത്ത കാറ്റിലും വ്യാപക നാശനഷ്ടം. ജൂൺ ആറ് മുതൽ മഴയുടെ അളവ് കുറയും.
സംസ്ഥാനത്ത് മഴ ശക്തമായതോടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം , ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വിവിധയിടങ്ങളിലായി ഏഴ് മരണം റിപ്പോർട്ട് ചെയ്തു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യത്തൊഴിലാളി മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് എൺപതുകാരിക്ക് ദാരുണാന്ത്യം. കാസർഗോഡ് പാലാക്കുന്ന് സ്വദേശി ഒഴുക്കിൽപ്പെട്ട് മരിച്ചു.
പെരുമ്പാവൂർ കുറുപ്പംപടിയിൽ യുവാവ് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു. എറണാകുളം വടക്കേക്കരയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് കോൺക്രീറ്റ് കട്ട വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം പാറക്കകടവിൽ മീൻപിടിക്കാൻ പോയ രണ്ടുപേർ വള്ളം മറിഞ്ഞ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. തിരുവനന്തപുരം വിഴിഞ്ഞത്ത് മീൻപിടുത്തത്തിന് പോയി കാണാതായ ആൾക്കായി തിരച്ചിൽ തുടരുകയാണ്.
വിഴിഞ്ഞത്ത് നിന്നും മൂന്ന് വള്ളങ്ങളിലായി കടലിൽ പോയ 12 പേർ കൂടി തിരിച്ചെത്താനുണ്ടെന്ന് തീരദേശ സംരക്ഷണ സേന അറിയിച്ചു. സംസ്ഥാനത്ത് 1894 പേരെയാണ് 66 ദുരിതാശ്വാസ ക്യാംപുകളിലായി മാറ്റിപ്പാർപ്പിച്ചത്. ഇതുവരെ പ്രളയസാധ്യത പ്രവചിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഡാമുകളിൽ വെള്ളം നിർത്തരുതെന്നും എന്നാൽ രാത്രി വെള്ളം തുറന്നുവിടരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
STORY HIGHLIGHT : Monsoon causes widespread damage in Kerala; seven died