തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന് കൂട്ട വിരമിക്കൽ. ഇന്ന് വിവിധ വകുപ്പുകളിൽനിന്നു വിരമിക്കുന്നത് പതിനായിരത്തോളം പേർ. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. രാവിലെ യാത്രയയപ്പു ചടങ്ങും വൈകിട്ട്, വിരമിക്കുന്നവരെ വീട്ടിലെത്തിക്കുന്ന ചടങ്ങുമാണ് ഓഫിസുകളിൽ നടക്കുക. കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്.
ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ ഉണ്ടാകുന്നത്. മാസത്തെ ആദ്യ ദിവസമാണ് 56 വയസ്സാകുന്നതെങ്കിൽ തലേമാസത്തെ അവസാന ദിവസം വിരമിക്കണം. മറ്റു ദിവസങ്ങളിലാണെങ്കിൽ ആ മാസം അവസാന ദിവസം വിരമിച്ചാൽ മതി. അധ്യാപകരുടെ വിരമിക്കൽ തീയതി മേയ് 31 ആണ്. ഈ വർഷം വിരമിക്കുന്ന 24,424 പേരിൽ പകുതിയും ഈ മാസം സർവീസ് വിടും. പെൻഷൻ ഗ്രാറ്റുവിറ്റി, ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളാണ് വിരമിക്കുന്നവർക്കു ലഭിക്കുക.