തിരുവനന്തപുരം: കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ട്രെയിനുകൾ വൈകിയോടുന്നു. ശക്തമായ കാറ്റിൽ സ്റ്റേഷനുകള്‍ക്കിടയിലെ റെയിൽവേ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം താറുമാറായത്. മൈസൂർ- തിരുവനന്തപുരം എക്സ്പ്രസ്, കചെഗുഡ മുരുഡേശ്വർ എക്സ്പ്രസ്, ബംഗളൂരു തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ, ഗോരക്പൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പാലരുവി എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് നിലവിൽ വൈകി ഓടുന്നത്.
മൈസൂർ തിരുവനന്തപുരം എക്സ്പ്രസ് ഒന്നേകാൽ മണിക്കൂർ വൈകി എറണാകുളം പിന്നിട്ടു. കചെഗുഡ മുരുഡേശ്വർ എക്സ്പ്രസ് 50 മിനിറ്റ് വൈകി കോഴിക്കോട് പിന്നിട്ടു. 06555 നമ്പർ ബംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ഒന്നര മണിക്കൂർ വൈകി തിരുപ്പൂർ പിന്നിട്ടു. ഗോരഖ്പൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് നാലര മണിക്കൂർ വൈകി കട്പാടി പിന്നിട്ടു. ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി തിരുവനന്തപുരം പിന്നിട്ടു.
അപ്രതീക്ഷിത വൈകലുകൾക്ക് സാധ്യത ഉള്ളതിനാൽ യാത്രയ്ക്ക് മുൻപ് ട്രെയിനിന്റെ സമയം തത്സമയ വിവരങ്ങൾ നൽകുന്ന റെയിൽവേ ആപ്പിൽനോക്കി ഉറപ്പാക്കണം. കഴിഞ്ഞ ദിവസം കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ട്രാക്കിലേക്ക് വെള്ളം കയറിയും മരം വീണും ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയാണ് ഓടിയത്.