കൊച്ചി: മാനേജരെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
ടൊവിനോ തോമസിന്റെ ‘നരിവേട്ട’ എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ഇട്ടതിന് മാനേജർ വിപിൻ കുമാറിനെ നടൻ മർദിച്ചെന്നാണ് കേസ്. ഉണ്ണി മുകുന്ദൻ താമസിക്കുന്ന കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽവച്ച് തിങ്കൾ ഉച്ചയ്‌ക്ക് മാനേജർ ബിപിൻ കുമാറിനെ മർദിച്ചെന്നാണ് പരാതി. മുഖത്തും തലയ്‌ക്കും നെഞ്ചത്തും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് മാനേജർ നൽകിയ പരാതിയിൽ പറയുന്നത്.
ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും തന്റെ പേര് ദുരുപയോഗം ചെയ്തതിനെ തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിലെ പ്രതികാരമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഹർജിയിൽ ഉണ്ണി മുകുന്ദന്‍റെ വാദം.
താരസംഘടനയായ അമ്മയ്‌ക്കും ഫെഫ്‌കയ്‌ക്കും പരാതി നൽകിയിട്ടുണ്ടെന്നും ബിപിൻ കുമാർ പറഞ്ഞു. മാർകോയ്‌ക്ക് ശേഷം ഉണ്ണി മുകുന്ദന്റെ സിനിമകൾ ഹിറ്റായിരുന്നില്ല. ഇതിനുശേഷം പുതിയ സിനിമകൾ കൃത്യമായി ലഭിച്ചില്ല. അതിന്റെ നിരാശയാണ് തന്നോട് കാണിച്ചത്. കൂടാതെ മറ്റുചില പ്രശ്‌നങ്ങളുണ്ടെന്നും അതേക്കുറിച്ച് പിന്നീട് പ്രതികരിക്കുമെന്നും ബിപിൻ കുമാർ പറഞ്ഞു.