Kerala

നിലമ്പൂരിൽ‌ കളം നിറഞ്ഞാടാൻ ഇരുമുന്നണികളും; 20 ശതമാനം ക്രിസ്ത്യൻ വോട്ടുകളുള്ള മണ്ഡലം ആരെ തുണയ്ക്കും; മതമേലധ്യക്ഷന്മാരെ നേരിട്ടു കണ്ട് യുഡിഎഫ് കൺവീനർ; എം. സ്വരാജിനെ കളത്തിലിറക്കിയതിൽ യുഡിഎഫിന് ആശങ്ക | Nilambur byelection

ഇന്ന് 2 സ്ഥാനാർഥികളും നാമ നിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം

നിലമ്പൂരിൽ എം. സ്വരാജ് എത്തിയതോടെ കളം കൂടുതൽ സജീവമാകുകയാണ്. അൻവറിനെ ഒപ്പം നിർത്തി ആര്യാടനെ നിയമസഭയിലെത്തിക്കാൻ കരുക്കൾ നീക്കിയ യുഡിഎഫിനെ ആഘാതം സമ്മാനിച്ചുകൊണ്ടാണ് സിപിഎം ചിഹ്നത്തിൽ മത്സരിക്കാൻ‌ നിലമ്പൂരുക്കാരനായ എം. സ്വരാജ് എത്തിയത്. പാർട്ടി ചിഹ്നത്തിൽ തന്നെ സിപിഎം നിലമ്പൂരിൽ പടപ്പുറപ്പാടിനൊരുങ്ങുമ്പോൾ വ്യക്തമാകുന്നത് ഇതൊരു രാഷ്ട്രീയ പോരാട്ടം കൂടിയാണെന്നാണ്. ഏതെങ്കിലുമൊരും സ്വതന്ത്രനെ പരീക്ഷിക്കുമെന്ന് കരുതിയിരുന്ന ഘടകകക്ഷികളെ വരെ ഞെട്ടിച്ചാണ് സിപിഎം സ്വരാജിനെ മത്സര രം​ഗത്ത് എത്തിച്ചത്.

ഇന്ന് 2 സ്ഥാനാർഥികളും നാമ നിർദ്ദേശ പത്രിക സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അഭിമാന പോരാ‍ട്ടത്തിൽ വിജയം നേടിയെടുക്കാൻ എല്ലാ വഴിയും ഇരുമുന്നണികളും നോട്ടമിടുന്നുണ്ട്. അതിന്റെ ഭാ​ഗമായ യുഡിഎഫ് കൺവീനർ അടൂര്‍പ്രകാശ് സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ചിരിക്കുകയാണ് ഇപ്പോൾ. സിറോമലബാര്‍ സഭ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, യാക്കോബായ മലബാര്‍ ഭദ്രാസന മെത്രൊപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് എന്നിവരുമായാണ് അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തിയത്.

മാനന്തവാടി, ബത്തേരി രൂപതകള്‍ക്കും യാക്കോബായ മലബാര്‍ ഭദ്രാസനത്തിനും കീഴിലാണ് നിലമ്പൂരിലെ വിവിധ ഇടവകകള്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച നിര്‍ണ്ണായകമാവും. വയനാട്ടിലെത്തിയപ്പോള്‍ സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സഭാ അധ്യക്ഷന്മാരെ കണ്ടതെന്നാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പും നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിലും അടക്കം സഭയെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം അടൂര്‍പ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സഭാ നേൃത്വം സൂചിപ്പിച്ചെന്നാണ് വിവരം.

പ്രിയങ്കാ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ പേര് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സജീവമായ ഘട്ടത്തിലായിരുന്നു അന്‍വറിന്റെ പരാമര്‍ശം.  20 ശതമാനം പ്രാതിനിധ്യമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ പോലുമില്ല എന്ന വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും വി എസ് ജോയിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് പി വി അന്‍വര്‍ പറഞ്ഞിരുന്നു.

ഇതുള്‍പ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, എം സി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളും അടൂര്‍ പ്രകാശിനൊപ്പമുണ്ടായിരുന്നു.

content highlight: Nilambur byelection