നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച എം സ്വരാജിന് വേണ്ടി രംഗത്തിറങ്ങുക എൽഡിഎഫിന്റെ മുഴുവൻ മെഷീനറി സംവിധാനങ്ങളുമെന്ന് റിപ്പോർട്ട്. ഇടതിനെയും വലതിനെയും സംബന്ധിച്ച് അഭിമാനപോരാട്ടമാണിത്. അതുകൊണ്ട് തന്നെ എന്തുവില നൽകിയും വിജയം നേടുക എന്നതാണ് ലക്ഷ്യം.
ഐക്യമുന്നണി നേരത്തെ തന്നെ സ്ഥാനാർഥിയെ നിശ്ചയിച്ച് രംഗത്തിറങ്ങിയതിനാൽ പ്രചരണത്തിൽ ബഹുദൂരം മുന്നിലാണ്. അതേസമയം ഇന്നലെയാണ് സിപിഎം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ഓരോ ദിനവും വിലപ്പെട്ടതാണ്. ആദ്യം രംഗത്ത് എത്തിയ ആര്യാടന്റെ പ്രചരണങ്ങളെ കൃത്യമായ വർക്കിലൂടെ അതിജീവിക്കുക എന്നതാണ് എൽഡിഎഫിന് മുൻപിലുള്ള പ്രധാന അജണ്ഡ. നിലമ്പൂരുകാരനായതിനാൽ തന്നെ വേറെ പരിചയപ്പെടുത്തലുകൾ സ്വരാജിന് ആവശ്യമില്ല.
ഇന്ന് നിലമ്പൂരിലെത്തിയ സ്വരാജിനെ സ്വീകരിക്കാൻ നിരവധി പ്രവർത്തകരാണ് കാത്തുനിന്നത്. തുടർന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി. തെരഞ്ഞെടുപ്പിലേക്ക് ഉടനെ ഇല്ല എന്നാണ് തൃപ്പൂണിത്തറയിലെ പരാജയത്തിനുശേഷം സ്വരാജിന്റെ നിലപാട്. എന്നാൽ സിപിഎം ഭാഷയിൽ വർഗവഞ്ചകനായ അൻവറിനെയും എതിരാളികളായ യുഡിഎഫിനെയും നിലംപരിശാക്കാൻ സ്വരാജിറങ്ങിയേ മതിയാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രത്യേക അഭ്യർഥനയാണ് നിലമ്പൂരിലേക്ക് എത്തിച്ചത്.
അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിൽ എല്ലാ രീതിയിലും നേതൃത്വം വഹിക്കുക മുഖ്യമന്ത്രിയാണ്. തനിക്കെതിരെ അൻവർ ഉയർത്തിയ വിമർശനങ്ങളെയെല്ലാം നിലംപരിശാക്കാൻ നിലമ്പൂരിൽ അദ്ദേഹത്തിനു വിജയിച്ചേ മതിയാകൂ എന്നാണ് ഇംഗിതം. അതുകൊണ്ട് തന്നെ നാളെ നിലമ്പൂരിൽ എത്തുന്ന പിണറായി അവിടെ ക്യാമ്പ് ചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയില്‍ രാത്രി വരെയുള്ള റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്.
മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയിട്ടില്ലെന്നും ജന്മനാടായതിന്‍റെ ആവേശം നിലമ്പൂരിൽ മത്സരത്തിനെത്തുമ്പോൾ ഉണ്ടെന്നും എം സ്വരാജ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.
content highlight: M Swaraj at Nilambur