കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനായൊരുങ്ങുകയാണ് മലബാർ. അഷ്ടബന്ധന കൂട്ടിലുള്ള കൊട്ടിയൂർ പെരുമാളിനെ കാണാൻ കൊട്ടിയൂരെത്തുന്ന വിശ്വാസികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. 27 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ ഉത്സവം വെറുമൊരു ക്ഷേത്രാഘോഷം മാത്രമല്ല, ഒരു നാട് ഒന്നാകെ ആഘോഷിക്കുന്ന ദിവസങ്ങൾ കൂടിയാണ്.
ഉത്സവം കൊടിയിറങ്ങുമ്പോൾ കൊടിയേറ്റം പോലുമില്ലാതെ ഉത്സവം തുടങ്ങുന്ന ഇടമാണ് കൊട്ടിയൂർ.ഒരു പടക്കം പോലും ഇവിടെ പൊട്ടിക്കില്ല. ചില ദിവസങ്ങളിൽ മാത്രം ഒന്നോ രണ്ടോ ആനകൾ. അനേകം പൂജകൾ. ദക്ഷയാഗം നടന്ന സ്ഥലമെന്നാണ് വിശ്വാസം.ഇടവാ മാസത്തിലെ ചോതി മുതൽ മിഥുന മാസത്തിലെ ചിത്തിര വരെയുള്ള ദിവസങ്ങളിൽ കൊട്ടിയൂരിലെത്തുവാന് വിശ്വാസികൾ വെമ്പൽകൊള്ളുകയാണ്. ആചാരങ്ങളിലൂം പൂജകളിലും കർമ്മങ്ങളിലുമെല്ലാം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത വ്യത്യസ്തതകൾ ഇവിടെ കാണാം
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്‍റെ തിയതിയും ചടങ്ങുകളും മറ്റു വിവരങ്ങളം കുറിക്കുന്ന പ്രക്കൂഴം എന്ന ചടങ്ങോടു കൂടിയാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‍റെ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്.കൊട്ടിയൂർ വൈശാഖോത്സവത്തിൽ എല്ലാ ദിവസവും സ്ത്രീകൾക്ക് പ്രവേശനം ഇല്ല. സ്ത്രീകൾക്ക് പങ്കെടുക്കാന് കഴിയുന്ന പ്രത്യേക ദിവസങ്ങൾ ഉത്സവത്തിനുണ്ട്. ആ ദിവസങ്ങളിൽ മാത്രമേ അക്കരെ കൊട്ടിയൂരിലേക്ക് സത്രീകളെ അനുവദിക്കുകയുള്ളൂ. ബാക്കിയുള്ള ദിവസങ്ങളിൽ ഇക്കരെ കൊട്ടിയൂർ വരെ മാത്രം വന്ന് മടങ്ങേണ്ടി വരും. നെയ്യാട്ടത്തിന് പിറ്റേ ദിവസം രാത്രിയോടെ ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ എത്തും. മുൻവർഷത്തെ ഉത്സവത്തിന് ശേഷം മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണം, വെള്ളി കുംഭങ്ങൾ, തിരുവാഭരണങ്ങൾ, കുടപതികൾ തുടങ്ങിയവ കൊട്ടിയൂരിലേക്ക് ആഘോഷപൂർവ്വം എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ സന്നിധാനത്ത് എത്തിയ ശേഷം മാത്രമേ ഇവിടുത്തെ നിത്യപൂജകളും ദർശനവും ആരംഭിക്കുകയുള്ളൂ.
പ്രകൃതിയുമായുളള മനുഷ്യന്‍റെ ബന്ധം ഊട്ടി ഉറപ്പിക്കുന്നതാണ് ഈ വൈശാഖ മഹോത്സവം. എല്ലാ ക്ഷേത്രങ്ങളിലും ഉത്സവം കഴിഞ്ഞ്, പെരുമഴക്കാലത്താണ് ഇത്തരമൊരു മഹോത്സവം ആചാരാനുഷ്‌ഠാനങ്ങളോടെ ഇവിടെ നടക്കുന്നത്. മലബാറിന്‍റെ മഹോത്സവമാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം.