Kerala

നിലമ്പൂരിൽ കോൺ​ഗ്രസിനെ വെട്ടിലാക്കിയത് രാഹുൽ മാങ്കൂട്ടത്തിൽ MLA ; സ്ഥാനാർഥിയെ കിട്ടിയില്ലേൽ ആ സ്വരാജിനെയങ്ങ് നിർത്തെന്ന പരാമർശം വിനയായെന്ന് UDF ക്യാമ്പ്; രാഹുലിന്റെ എടുത്തുചാട്ടം കുറയ്ക്കണമെന്ന് നേതാക്കൾ; എല്ലാം കഴിഞ്ഞപ്പോൾ സ്വരാജിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭയമില്ലെന്നും പ്രതികരണം | M Swaraj

സ്വരാജ് സ്ഥാനാർഥിയാകില്ലെന്ന രാഹുലിന്റെ മിഥ്യധാരണയാണ് ആ പോസ്റ്റിന് ആധാരം

നിലമ്പൂരിൽ ആളെ തപ്പി നടക്കാതെ ആ സ്വരാജിനെ മത്സരിപ്പിക്കാൻ അബദ്ധത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട രാഹുൽ മാങ്കൂട്ടത്തിലും കോൺ​ഗ്രസ് നേതൃത്വവും സിപിഎമ്മിന്റെ സ്ഥാനാർഥിയായി ആ ആൾ തന്നെ എത്തിയതിൽ അങ്കലാപ്പിൽ.

യുവപോരാളി എന്നൊക്കെ രാഷ്ട്രീയ നിരീക്ഷകർ രാഹുലിനെ വിശേഷിപ്പിക്കുമെങ്കിലും ആളൊരു ആവേശപാർട്ടിയാണെന്നാണ് കോൺ​ഗ്രസ് നേതാക്കൾ തന്നെ പറയുന്നത്. വരുംവരായ്കകൾ നോക്കാതെ എടുത്തു ചാടുന്ന ശീലം പാലക്കാട് എംഎൽഎ മാറ്റണമെന്ന് നേതൃത്വത്തിനിടയിൽ തന്നെ അഭിപ്രായമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെ നിലമ്പൂർ അങ്കത്തിലും പാലക്കാട് എംഎൽഎ എടുത്തുചാടി. അത് ഒരിക്കലും നടക്കില്ലെന്ന് വ്യാമോഹത്തിലായിരുന്നു കുറിപ്പ് എങ്കിലും സിപിഎം നീക്കം തലയിൽ ഇടുത്തീ വീണ പോലെയാണ് പുതിയ കെപിസിസി നേതൃത്വത്തിന്.

സ്വരാജ് സ്ഥാനാർഥിയാകില്ലെന്ന രാഹുലിന്റെ മിഥ്യധാരണയാണ് ആ പോസ്റ്റിന് ആധാരം. എന്നാൽ നാട്ടുകാരുടെ പ്രീയപ്പെട്ട സ്വരാജേട്ടന് നിലമ്പൂരിൽ ലഭിച്ച സ്വീകരണത്തിൽ യുഡിഎഫ് ക്യാമ്പുകളും ആശങ്കയിലാണ്. അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതികരിച്ചു. താന്‍ പറഞ്ഞാല്‍ ഉടന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതില്‍ സന്തോഷമുണ്ട്. സ്വരാജിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഭയമില്ല. സ്വരാജ് പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിയുടെ പരാജയമായി കണക്കാക്കണമെന്നും രാഹുൽ പറഞ്ഞു.

പിണറായി സര്‍ക്കാരിന് പിന്തുണയുണ്ടായിരുന്ന കാലത്ത് പോലും തിരഞ്ഞെടുപ്പില്‍ നിന്ന് തോറ്റ് പോയ ആളാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയായ സ്വരാജ്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥി കരുത്തനാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും രാഹുല്‍ കൂട്ടിചേർത്തു.

ഇന്നലെയാണ് നിലമ്പൂരിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി സ്വരാജിനെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പടെ ഉള്ളവർ പരിഹാസവുമായി രംഗത്തെത്തിയിരുന്നു.

content highlight: M Swaraj