യുവേഫ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ ഇന്‍റര്‍ മിലാന്‍ ഇന്ന് പിഎസ്‌ജിയെ നേരിടും. ബയേണ്‍ മ്യൂണിക്കിന്‍റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അറീനയില്‍ രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. കരുത്തരായ യൂറോപ്യന്‍ ടീമുകളെ വീഴ്‌ത്തിയാണ് പിഎസ്‌ജിയും ഇന്‍ററും ഫൈനലിലേക്കെത്തിയത്. മത്സരം ഇന്ത്യയില്‍ സോണി സ്പോർട്‌സ് നെറ്റ്‌വർക്കിൽ സംപ്രേക്ഷണം ചെയ്യും.
ഇന്‍റര്‍ തങ്ങളുടെ നാലാമത്തെയും 2010 ന് ശേഷമുള്ള ആദ്യ യുസിഎൽ കിരീടവുമാണ് ലക്ഷ്യമിടുന്നത്. സിമോൺ ഇൻസാഗിയ്‌ക്ക് കീഴില്‍ ഇറ്റാലിയന്‍ ടീം മൂന്ന് വർഷത്തിനിടെ രണ്ടാം തവണയും ഫൈനലിൽ പ്രവേശിക്കുന്നത്. അതേസമയം ചാമ്പ്യന്‍സ് ലീഗിലെ ആദ്യ കിരീടം നേടാനാണ് പിഎസ്‌ജി കളത്തിലിറങ്ങുന്നത്.
പരിശീലകൻ ലൂയിസ് എൻറിക്വയുടെ കീഴിൽ ഫ്രഞ്ച് ലീഗ് 1 ഉം കൂപ്പെ ഡി മോണ്ടെയും പിഎസ്‌ജി സ്വന്തമാക്കിയിട്ടുണ്ട്. സെമിയിൽ ഫ്രഞ്ച് ക്ലബ് ആഴ്‌സണലിനെ പരാജയപ്പെടുത്തിയപ്പോൾ ഇന്‍റര്‍ മിലാൻ എഫ്‌സി ബാഴ്‌സലോണയെ പരാജയപ്പെടുത്തി.
പരിശീലകരായ ലൂയിസ് എൻറിക്വയും സിമോൺ ഇൻസാഗിയും തമ്മിലുള്ള ആദ്യ മത്സരം കൂടിയാണിത്. ഇരുവരും 32 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എൻറിക്വ 20 വിജയങ്ങൾ നേടിയപ്പോൾ ഇൻസാഗി 17 വിജയങ്ങൾ നേടി. 2011-12ൽ മാർസെയ്‌ലയോട് തോറ്റതിന് ശേഷം ഇന്‍റര്‍ അവസാന നാല് യൂറോപ്യൻ മത്സരങ്ങളിൽ ഫ്രഞ്ച് ടീമുകൾക്കെതിരെ തോൽവിയറിയാതെ തുടരുകയാണ്. അതേസമയം 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇംഗ്ലണ്ട്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകളില്ലാത്ത കലാശപ്പോര് എത്തുന്നത്.