രാജ്യത്തുടനീളം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയും, ഇടിമിന്നലും കാറ്റും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് ഉയര്‍ന്ന പ്രദേശങ്ങൾ ഇതിനോടകം വെള്ളത്തിനടിയിലാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്.
അസം, മേഘാലയ, നാഗാലാൻഡ്, മിസോറം, ത്രിപുര എന്നിവിടങ്ങളിലുണ്ടായ മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി 11 പേര്‍ മരണപ്പെട്ടു. അസമിലെ ഗുവാഹത്തിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കുട്ടികള്‍ അടക്കം 5 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ മൺസൂൺ ആരംഭിച്ചതോടെ വ്യാപകമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. പശ്ചിമ ബംഗാളിനും സിക്കിമിനും പുറമേ ഹിമാലയൻ തീരത്തുള്ള അസമിലും കനത്ത മഴ തുടരുകയാണ്. അസമിലെ ജൽപൈഗുരി, ബാർപേട്ട, ചിരാങ്, ബൊംഗൈഗാവ് എന്നിവയുൾപ്പെടെ നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കമുണ്ടായി.
കശ്‌മീരിലും കനത്ത മഴ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്‌ചയും മഴയും കാരണം ജമ്മു കശ്‌മീരിലെ പ്രധാന റൂട്ടുകളിലേക്കുള്ള ഗതാഗതം നിര്‍ത്തിവച്ചതായി അധിക്യതര്‍ അറിയിച്ചിരുന്നു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, ശക്തമായ കാറ്റ് എന്നിവയ്ക്ക് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്. തുടര്‍ച്ചയായ മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് റസ്‌ദാന്‍ ടോപ്പ്, മുഗല്‍ റോഡിലെ പീര്‍ കി ഗാലി, ഗുരൈസ് ബന്ദിപ്പോര റൂട്ടിലും പൂഞ്ച്-രജൗരി ഷോപിയാന്‍ റൂട്ടിലും ഗതാഗതം നിര്‍ത്തിവച്ചു.
കേരളത്തിൽ അതിശക്തമായ തുടരുന്ന മഴയ്‌ക്ക് നാളെ മുതല്‍ നേരിയ ശമനം ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. നാളെ ഏത് ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നി ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.