2026-ല്‍ ചൊവ്വയിലേക്ക് ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കുമെന്ന് പറഞ്ഞ് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. കഴിഞ്ഞ ദിവസമാണ് മസ്‌ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഫിഷ്യന്‍സിയുടെ നേതൃസ്ഥാനത്ത് നിന്ന് വിരമിച്ചത്. സ്‌പേസ് എക്‌സ് തയ്യാറാക്കിയ ഒരു വീഡിയോയിലാണ് സ്റ്റാര്‍ഷിപ്പിന്റെ വികസന പദ്ധതിയുടെ സമയക്രമം മസ്‌ക് അവതരിപ്പിച്ചത്.
ഒടുവില്‍ നടത്തിയ സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം പരാജയപ്പെട്ടെങ്കിലും റോക്കറ്റിന്റെ കാര്യത്തില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണ് മസ്‌ക്. എന്നാല്‍ എന്തെങ്കിലും കാരണത്താൽ 2026 ല്‍ സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കാന്‍ സാധിച്ചില്ലെങ്കില്‍, അതിനായി വീണ്ടും രണ്ട് വര്‍ഷം കാത്തിരിക്കേണ്ടി വരും.
ചൊവ്വയിലേക്ക് ആദ്യമായി അയക്കുന്ന സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ ഒന്നോ അതിലധികമോ റോബോട്ടുകളെയാണ് അയയ്ക്കുക. ടെസ്ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. അതിന് ശേഷമുള്ള ദൗത്യങ്ങളില്‍ ആദ്യമായി മനുഷ്യരെ ചൊവ്വയിലയക്കും.
നേരത്തെ, ഒരോ രണ്ട് വര്‍ഷം കൂടുമ്പോഴും 1000 മുതല്‍ 2000 സ്റ്റാര്‍ഷിപ്പുകള്‍ ചൊവ്വയിലേക്ക് അയക്കുമെന്നും ചൊവ്വയില്‍ അതിവേഗം മനുഷ്യരുടെ വാസസ്ഥലം കെട്ടിപ്പടുക്കുമെന്നും മസ്‌ക് പറഞ്ഞിരുന്നു.
STORY HIGHLIGHT: elon musk