പുകയില ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടപടികൾ കർശനമാക്കി കർണാടക സർക്കാർ. പൊതുസ്ഥലത്ത് പുകയില ഉൽപന്നങ്ങളുടെ ഉപയോഗത്തിനുള്ള പിഴ 200 രൂപയിൽ നിന്ന് 1,000 രൂപയായി ഉയർത്തി.മാത്രമല്ല പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള നിയമപരമായ പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തുകയും ചെയ്തിട്ടുണ്ട്. മെയ് 23 ന് പ്രസിഡന്റ് ദ്രൗപതി മുർമു സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും (കർണാടക ഭേദഗതി) ബില്ലിന് (2024) അംഗീകാരം നൽകിയതിനെ തുടർന്നാണ് മാറ്റങ്ങൾ വരുത്തിയത്.
മെയ് 30 ന് കർണാടക ഗസറ്റിൽ പ്രസിദ്ധീകരിച്ച ഭേദഗതികൾ പ്രാബല്യത്തിൽ വന്നു. ഹുക്ക ബാറുകൾക്ക് പൂർണ്ണമായി നിരോധനമേർപ്പെടുത്തി. പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയുൾപ്പെടെ എല്ലാ പൊതു സ്ഥാപനങ്ങളിലും പുകവലി നിരോധിച്ചു. ഹുക്ക ബാറുകൾ നടത്തുന്ന നിയമലംഘകർക്ക് ഒന്ന് മുതൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
ഭേദഗതി ചെയ്ത നിയമപ്രകാരം പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും പുകയില തുപ്പുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. 21 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്ററിനുള്ളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ഇപ്പോൾ 1,000 രൂപ പിഴയോടെ ശിക്ഷാർഹമാണ്.