ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ഭീകരാക്രണം, അവിടത്തെ ജനങ്ങളുടെ ഉപജീവനമാർഗം കൂടിയാണ് ഇല്ലാതാക്കിയത്. ഉധംപൂർ ജില്ലയിലെ ആപ്രിക്കോട്ട് കർഷകർ ഇപ്പോൾ പ്രതിസന്ധിയിലാണ്. ചെനാനി ബ്ലോക്കിലെ ലോവർമാധ ഗ്രാമത്തിൽ ആപ്രിക്കോട്ട് മരങ്ങൾ പൂത്തിരുന്നു ഇത് കർഷകർക്ക് ഒരുപാട് പ്രതീക്ഷകൾ നൽകിയെങ്കിലും പഹൽഗാം ആക്രമണത്തിനു ശേഷം വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ പ്രതീക്ഷകളെല്ലാം വിഫലമായി.
പട്‌നിടോപ്പ്, നതാടോപ്പ്, കുഡ് സുധ്മഹദേവ്, മന്താലി തുടങ്ങിയ പ്രദേശങ്ങളിലെ കർഷകർ മിക്കപ്പോഴും ആശ്രയിക്കുന്നത് സന്ദർശനത്തിനെത്തുന്ന വിനോദസഞ്ചാരികളെയാണ്. 10 മുതൽ 15 ദിവസം വരെ മാത്രം ആയുസുള്ളതിനാൽ ആപ്രിക്കോട്ട് പഴങ്ങൾ മരങ്ങളിലും പെട്ടികളിലുമായി ചീഞ്ഞഴുകുകയാണ്. വാങ്ങാൻ ആരുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
പ്രാദേശിക വിപണികളിൽ തുച്ഛമായ വിലയ്ക്ക് പഴങ്ങൾ വിൽക്കാൻ ഒരുങ്ങുകയാണ് കർഷകർ. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവ് ഇക്കൊല്ലത്തെ സീസണെ തലകീഴായി മറിച്ചു. കർഷകർ സാമ്പത്തിക പ്രതിസന്ധിയിലുമായി.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് പഹൽഗാമിലേത്. അതിനാണ് പ്രഹരമേറ്റിരിക്കുന്നത്. സാഹചര്യം മറികടക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. വരുമാനം നിലച്ചതിനാൽ സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള നഷ്‌ടപരിഹാരവും പിന്തുണയുമാണ് കർഷകരെ ഏക പ്രതീക്ഷ