പി വി അന്‍വറുമായി കൂടിക്കാഴ്ച നടത്തിയതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുതെന്നും വൈകാരിക തീരുമാനങ്ങളെടുക്കരുതെന്നും പറയാനാണ് അൻവറിനെ കാണാൻ പോയതെന്ന് രാഹുൽ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത് യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ ആയിരുന്നില്ലെന്നും, അത് ഒരു അനുനയ ചര്‍ച്ചയല്ലെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം സംസാരിച്ച എല്ലാ കാര്യങ്ങളെല്ലാം മാധ്യമങ്ങളോട് പറയാൻ പറ്റില്ല. മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്‍റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഐഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുൽ അന്‍വറിനോട് പറഞ്ഞു. പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അൻവറിന്റെ ഒതായിയിലെ വീട്ടിൽ എത്തി, രാഹുൽ കൂടിക്കാഴ്ച നടത്തിയത്. ഒരുമണിക്കൂറിലധികം ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടു. അന്‍വറുമായി ഇനി ചര്‍ച്ചയില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിരിക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കൂടിക്കാഴ്ച. അതും അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചിരിക്കെ.