Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ – പി വി അന്‍വര്‍ കൂടിക്കാഴ്ച്ച വ്യക്തിപരം, വിവാദമാക്കേണ്ട കാര്യമില്ലെന്ന് കെ മുരളീധരന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ – പി വി അന്‍വര്‍ കൂടിക്കാഴ്ച്ച വ്യക്തിപരമെന്ന് കെ മുരളീധരന്‍. എന്തെങ്കിലും ദൗത്യം നിര്‍വഹിക്കാനല്ല രാഹുല്‍ അന്‍വറിന്റെ വീട്ടിലേക്ക് പോയതെന്നും അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി പറഞ്ഞിട്ടല്ല പോയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ കൂടിക്കാഴ്ച്ചയായിരുന്നു. അതിനെ ആ രീതിയില്‍ കണ്ടാല്‍ മതി. ഏതെങ്കിലും ദൗത്യത്തിന് പോയതല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതാണ്. അത് വിവാദമാക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

മാത്രമല്ല, അഞ്ചാം തീയതി വരെ സമയമുണ്ടല്ലോ, അന്‍വറിന് അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കാന്‍ ധാരാളം സമയമുണ്ട് അക്കാര്യം വ്യക്തിപരമായി സംസാരിക്കാന്‍ വേണ്ടി മാത്രമാണ് രാഹുല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. അതൊരു തെറ്റായിട്ട് ഞാന്‍ കാണുന്നില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

അന്‍വര്‍ പിണറായിസത്തിനെതിരെ പോരാടുന്നയാളാണ്. ആ നിലയ്ക്ക് യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് വ്യക്തിപരമായി രാഹുല്‍ അന്‍വറിനോട് പോയി പറഞ്ഞു. അത്രയേ ഉണ്ടായിട്ടുളളു. രണ്ട് കൂട്ടരുടെയും ആശയങ്ങള്‍ ഒന്നാണ് അങ്ങനെയുളളവര്‍ പരസ്പരം മത്സരിക്കരുത് എന്നുളള വ്യക്തിപരമായ ആഗ്രഹം മാത്രമാണ് രാഹുല്‍ പ്രകടിപ്പിച്ചത്. അതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. മത്സരിക്കരുത്, സഹകരിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞുകാണും. അത് വ്യക്തിപരമായ കാര്യം മാത്രമാണ്. ഒരു സുഹൃത്തിനെ കണ്ടു എന്ന നിലയ്ക്ക് മാത്രം ആ കൂടിക്കാഴ്ച്ചയെ കണ്ടാല്‍ മതി എന്നും മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ഷണിച്ചതുകൊണ്ടാണോ സിപിഎം സ്വരാജിനെ നിലമ്പൂര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്? അങ്ങനെയാണെങ്കില്‍ സ്വരാജിനെ പിന്‍വലിക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടാല്‍ അവര്‍ അത് ചെയ്യുമോ എന്നും മുരളീധരന്‍ ചോദിച്ചു. സ്വരാജിനെ അവര്‍ നേരത്തെ തീരുമാനിച്ചതാണ്. അവർ ഒരുപാട് സ്വതന്ത്രന്മാരെ അന്വേഷിച്ചു. ആരെയും കിട്ടിയില്ല. ഇതോടെയാണ് പാര്‍ട്ടി ചിഹ്നത്തില്‍ സെക്രട്ടറിയേറ്റ് അംഗത്തെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനമായത് എന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.

Latest News