കുടുംബ വഴക്കിനെത്തുടർന്ന് മദ്യലഹരിയിൽ ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. സംഭവത്തിൽ ഭാര്യയുടെ നില ഗുരുതരമാണ്.
മാങ്കുളം താളുങ്കണ്ടം രഘു തങ്കച്ചനെ(42)യാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ മിനി (39) ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മക്കളില്ലാത്തതിനാൽ ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി 9ന് മദ്യലഹരിയിലെത്തിയ രഘു ഭാര്യയുമായി വഴക്കുണ്ടാകുകയും വീട്ടിലിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ചു തീ കൊളുത്തുകയുമായിരുന്നു.
ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തിൽ ഇവർക്ക് 90 ശതമാനം പൊള്ളലേറ്റതായി പൊലീസ് വ്യക്തമാക്കി. അടിമാലി കോടതിയിലെ മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി.
മൂന്നാർ എസ്എച്ച്ഒ രാജൻ കെ.അരമന, എസ്ഐ ബിനു ആൻഡ്രൂസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ദേവികുളം കോടതി റിമാൻഡ് ചെയ്തു.