2026 ഫിഫ ലോകകപ്പിന് സഹ-ആതിഥേയത്വം വഹിക്കാൻ മെക്സിക്കോ തയ്യാറെടുക്കുമ്പോൾ സുരക്ഷാസംവിധാനങ്ങൾക്ക് കരുത്ത് കൂട്ടാൻ ടെസ്‌ലയുടെ സൈബർ ട്രക്കുകളും. മെക്സിക്കോയിലെ പോലീസ് സേനയിൽ ടെസ്‌ല സൈബർട്രക്കുകൾ ചേർത്തുകൊണ്ട് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നു.
ലോകകപ്പ് നടക്കുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ എത്തുന്നതുകൊണ്ടു തന്നെ പട്രോളിങ്ങിനായാണ് സേനയിലേക്കു പ്രത്യേക സജ്ജീകരണങ്ങളുള്ള മൂന്ന് സൈബർ ട്രക്കുകൾ എത്തിച്ചിരിക്കുന്നത്. അടുത്തിടെ സേനയുടെ വാഹന വ്യൂഹത്തിൽ പൊലീസ് ചിഹ്നങ്ങളുള്ള മാറ്റ് ബ്ലാക്ക് റാപ്പിൽ പൊതിഞ്ഞ സൈബർ ട്രക്കുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. രണ്ടു പൊലീസ് ഫോർഡ് എഫ് സീരീസിലുള്ള ട്രക്കുകളും ഈ കൂട്ടത്തിലുണ്ടായിരുന്നു. മുന്നിലും പിന്നിലും ബമ്പറുകളിലും വശങ്ങളിലും ചുവപ്പ്, നീല നിറങ്ങളിലുള്ള ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. സൈബർ ട്രക്കിന്റെ ഉൾക്കാഴ്ചകൾ വ്യക്തമല്ലെങ്കിലും പട്രോളിങ്ങിനും നിയമപാലനത്തിനുമുള്ള ഉപകരണങ്ങളെല്ലാം വാഹനങ്ങളിലുണ്ടെന്നു അനുമാനിക്കാം.
മെക്സിക്കോയിലെ ജെലിസ്‌കോ സംസ്ഥാനം സേനയ്‌ക്കൊപ്പം ചേർത്തിരിക്കുന്ന വാഹനങ്ങളിൽ ചിലതു മാത്രമാണിത്. 678 വാഹനങ്ങളാണ് ജലിസ്‌കോ സർക്കാർ സുരക്ഷയ്ക്കായി സേനയിലേക്ക് എത്തിക്കുക. ലോകകപ്പ് പോലൊരു ടൂർണമെന്റ് രാജ്യത്ത് നടത്തുമ്പോൾ സുരക്ഷ മെച്ചപ്പെടുത്താനാണ് ഈ നീക്കം. അടുത്ത വർഷം മെക്സിക്കോ, യു എസ് എ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുക.