അൻവർ – രാഹുൽ കൂടികാഴ്ചയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. രാഹുൽ കുട്ടിയല്ലേയെന്നും തെറ്റ് പറ്റിയെന്ന് അയാൾ പറഞ്ഞു കഴിഞ്ഞുവെന്നും അദേഹം പറഞ്ഞു. പി വി അൻവർ വിഷയം അവസാനിച്ചെന്ന് അദേഹം വ്യക്തമാക്കി. യുഡിഎഫ് പ്രവേശനം അൻവർ ആഗ്രഹിച്ചത്. അത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി. അൻവറിനെ ചേർന്ന് നിർത്തണമെന്ന് യുഡിഎഫിലെ എല്ലാ നേതാക്കൾക്കും ആഗ്രഹമുണ്ടായിരുന്നു. പി വി അൻവർ പിണറായി സർക്കാരിനെതിരെ പറഞ്ഞത് യുഡിഎഫ് ഉന്നയിച്ച കാര്യങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അൻവറിനെ ചേർത്ത് നിർത്താനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് പല തവണ അൻവറുമായി ചർച്ച നടത്തിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാൻ ഒരു ഘട്ടത്തിലും അൻവർ തയ്യാറായില്ല. അൻവറുമായി ഒരു ചർച്ചയും വേണ്ടെന്ന് യുഡിഎഫ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു. അൻവർ തന്നെയാണ് യുഡിഎഫ് ലേക്കുള്ള വഴി അടച്ചതെന്ന് അദേഹം കൂട്ടിച്ചേർത്തു.