പി വി അന്‍വര്‍ വഞ്ചന കാണിച്ചുവെന്നും അതിൻ്റെ ഫലമാണ് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിപടിയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫിന്റെ സംസ്ഥാന നേതാക്കളും, മന്ത്രിമാരും, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
സ്വരാജിന്റെ സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചതിൽ യാതൊരു ആശ്ചര്യവുമില്ല. ക്ലീൻ ഇമേജ് നിലനിർത്തുന്ന വ്യക്തിയാണ് സ്വരാജ്. അഭിമാനത്തോടെ തലയുയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിൻ്റേത്. നമ്മൾ ചതിക്ക് ഇരയായതിൻ്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ലെന്ന് ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എല്‍ഡിഎഫിൻ്റെ റാലികളിലും യോഗങ്ങളിലും വമ്പിച്ച ജനപങ്കാളിത്തമാണ് കാണുന്നതെന്നും ഇത് ഇടത് പക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.