അഹമ്മദാബാദ്: ഐപിഎല്‍ ക്വാളിഫയര്‍ 2 ല്‍ ടോസിന് ശേഷം മഴയെത്തിയതോടെ പഞ്ചാബ് കിങ്‌സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടം വൈകി. താരങ്ങള്‍ ഗ്രൗണ്ടിലേക്ക് വരുമ്പോഴാണ് മഴ പെയ്തത്. അതേസമയം ടോസ് നേടിയ പഞ്ചാബ് ഫീല്‍ഡിങ്ങാണ് തിരഞ്ഞെടുത്തത്. മത്സരം നടക്കുന്നത് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ്.
ജയിക്കുന്ന ടീം ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടും. നേരത്തേ ക്വാളിഫയർ മത്സരം ഈഡൻ ഗാർഡൻസിലാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് മഴയുടെ സാഹചര്യം കൂടി കണക്കിലെടുത്ത് അഹമ്മദാബാദിലേക്ക് മാറ്റുകയായിരുന്നു.
മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പണികിട്ടുക മുംബൈ ഇന്ത്യന്‍സിനാണ്. എന്തെങ്കിലും കാരണവശാല്‍ രണ്ടാം ക്വാളിഫയര്‍ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പോയന്റ് പട്ടികയില്‍ മുന്നിലുള്ള ടീമാണ് ഫൈനലിലേക്ക് മുന്നേറുക. ലീഗ് ഘട്ടത്തില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബായിരുന്നു പോയന്റ് പട്ടികയില്‍ ഒന്നാമത്. നാലാം സ്ഥാനക്കാരായാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ഇതിനാല്‍ത്തന്നെ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പഞ്ചാബ്, ആര്‍സിബിയുമായി ഫൈനല്‍ കളിക്കും.
ഇനി മഴ കളി തടസപ്പെടുത്തിയാല്‍ ബിസിസിഐയും ഐപിഎല്‍ ഭരണസമിതിയും മത്സരം പൂര്‍ത്തിയാക്കാനായി അധികമായി ഒരു മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്. ഇതോടെ മത്സര പൂര്‍ത്തീകരണത്തിന് അധികം സമയം ലഭിക്കും. രണ്ടാം ക്വാളിഫയറിന് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. നിലവില്‍ ഫൈനല്‍ മത്സരത്തിന് മാത്രമേ റിസര്‍വ് ദിനമുള്ളൂ.
ക്വാളിഫയർ ഒന്നിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് ബാറ്റിങ് തകർച്ച നേരിട്ടാണ് പഞ്ചാബ് കീഴടങ്ങിയത്. ടീമിന്റെ പേരുകേട്ട ബാറ്റിങ് നിര 101 റൺസിനാണ് പുറത്തായത്. അന്നത്തെ പിഴവുകളിൽനിന്ന് പാഠം പഠിച്ചാകും ശ്രേയസ് അയ്യരും കൂട്ടരും ഇറങ്ങുന്നത്. ഓപ്പണർമാരായ പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ്, ജോഷ് ഇൻഗ്ലിസ്, ശ്രേയസ് അയ്യർ, ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയ്‌നിസ് എന്നിവരിലാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. അർഷ്ദീപ് സിങ്, ഹർമിത് ബ്രാർ, കെയ്‌ൽ ജാമിസൻ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് ബൗളിങ് നിരയിലെ പ്രധാനികൾ. എലിമിനേറ്റർ പോരാട്ടത്തിൽ കരുത്തരായ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയതിന്റെ ആവേശത്തിലാണ് മുംബൈയുടെ വരവ്. ഒരുഘട്ടത്തിൽ കൈയിൽനിന്ന് പോയ കളിയാണ് പോരാട്ടവീര്യംകൊണ്ട് ഹാർദിക് പാണ്ഡ്യയും സംഘവും തിരിച്ചുപിടിച്ചത്.