റഷ്യൻ വ്യോമതാവളങ്ങളിൽ യുക്രൈൻ ആക്രമണം. ഒരേ സമയം നാല് കേന്ദ്രങ്ങളിൽ ആക്രമണം. നാൽപ്പതോളം യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രൈൻ അവകാശവാദം ഉന്നയിച്ചു. ആക്രമണം റഷ്യ സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അടിയന്തരയോഗം വിളിച്ചു. നാളെ ഇസ്താംബൂളിൽ രണ്ടാം റൗണ്ട് സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് യുക്രെയ്ന്റെ കനത്ത ആക്രമണം.
ഓപ്പറേഷൻ സ്പൈഡേഴ്സ് വെബ് എന്ന പേരിലാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഡ്രോൺ ആക്രമണത്തിലൂടെ 40 റഷ്യൻ ബോംബർ വിമാനങ്ങൾ നശിപ്പിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. റഷ്യൻ വ്യോമസേനയ്ക്കു നേരെ നടത്തിയ യുക്രെയ്ൻ നടത്തിയ ഏറ്റവും കടുത്ത ആക്രമണമാണിതെന്നാണ് യുക്രെയ്ൻ സെക്യൂരിറ്റി സർവീസ് അവകാശപ്പെടുന്നത്. സൈബീരിയയിലെ ഇർകുട്‌സ് ഒബാസ്റ്റിലെ ബെലായ വ്യോമതാവളത്തിൽ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങളും യുക്രെയ്ൻ പുറത്തുവിട്ടു. സ്‌ഫോടനങ്ങളുടെ ശബ്ദവും പുക ഉയരുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം.
മുർമാൻസ്‌കിനടുത്തുള്ള ഒലെന്യ വ്യോമതാവളത്തിലും നിരവധി വിമാനങ്ങൾ ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മുർമാൻസ്‌കിലെയും ഇർകുട്‌സിലേയും ആക്രമണവും റഷ്യ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ വ്യോമപ്രതിരോധം പ്രവർത്തക്ഷമമാണെന്നാണ് റഷ്യ പറയുന്നത്. ഇന്നലെ യുക്രെയ്‌നെതിരെ റഷ്യ 472 ഡ്രോണുകളും ഏഴ് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തിരുന്നു. ഇതിന് പ്രത്യാക്രമണമായാണ് ഡ്രോൺ ആക്രമണം നടത്തിയത്. ഒന്നര വർഷത്തെ ആസൂത്രണത്തിന് ശേഷമാണ് യുക്രൈന്റെ ഡ്രോൺ ആക്രമണം നടത്തിയിരിക്കുന്നത്.
STORY HIGHLIGHT : Ukraine launches massive drone attack targeting Russian airbases