വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പുത്തൻ പരിഷ്കാരങ്ങൾ ഇത്തവണത്തെ അധ്യയന വർഷത്തിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്.മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.
ഏകദേശം നാൽപത് ലക്ഷത്തിലധികം കുട്ടികൾ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളിൽ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അരമണിക്കൂലധികം ക്ലാസുകൾ നടത്തുന്ന രീതിയിലായിരിക്കും അധ്യയനം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകൾ.
പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തിസമയം വർധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങൾ പഠിപ്പിക്കുക, സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം.
അഞ്ചാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയ ഓൾ പാസ് ഉണ്ടായിരിക്കില്ല. എഴുത്തു പരീക്ഷയിൽ 30% മാർക്ക് ഇല്ലാത്തവർക്ക് ക്ലാസ് കയറ്റം നൽകേണ്ടതില്ലെന്നാണ് വകുപ്പ് തീരുമാനം. തോൽക്കുന്നവർക്ക് പഠന പിന്തുണ ഉറപ്പാക്കി പുനപരീക്ഷ നടത്തും. ആദ്യത്തെ രണ്ടാഴ്ച ലഹരി, അക്രമവാസന, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയ്ക്കെതിരെ ബോധവൽക്കരണമായിരിക്കും സ്കൂളുകളിൽ നടത്തുക.