സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ ദലീമ ജോജോ, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.
മതനിരപേക്ഷ ചിന്തയും ജനാധിപത്യബോധവും കുട്ടികളിൽ വളർത്തിയെടുക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികൾക്ക് അറിവ് മാത്രം പോര, തിരിച്ചറിവ് കൂടിയുണ്ടാകണം. അറിവ് ഉണ്ടാകുകയും തിരിച്ചറിവ് ഇല്ലാതിരിക്കുകയും ചെയ്താൽ അത് ദോഷകരമായി ബാധിക്കും. അറിവുകൾ ജീവിതത്തിൽ പ്രവർത്തികമാക്കാൻ വിധം കുട്ടികളെ വളർത്തി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അത്തരം വിദ്യാഭ്യാസത്തിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. അതിനാണ് ആദ്യ രണ്ടാഴ്ച ആദ്യ മണിക്കൂറുകൾ കുട്ടികളുമായി മറ്റു വിഷയങ്ങൾ പങ്കിടാൻ സമയം തീരുമാനിച്ചത്. അറിവ് ആർജിച്ച് ആനന്ദത്തോടെ കുട്ടികൾ വളരണം. ലോകത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം അറിവാണ്. എന്താണ് അറിവ് എന്ന ചോദ്യം ഇക്കാലത്ത് പ്രസക്തമാണ്. അറിവ് മാത്രമല്ല വിവേകവും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മൂല്യങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകാൻ കഴിയുന്ന പൊതു ഇടങ്ങൾ ആണ് പൊതു വിദ്യാലയങ്ങൾ. ചില ഇടങ്ങളിൽ എങ്കിലും കുട്ടികൾ സംഘം ചേർന്ന് മോശമായി പെരുമാറുന്നു. എല്ലാത്തിനെയും വിമർശനാത്മകമായി സമീപിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.