ചെന്നൈ അണ്ണാ സര്‍വ്വകലാശാലയിലെ ബലാത്സംഗക്കേസില്‍ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം. ചെന്നൈ വനിതാ കോടതിയാണ് പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 30 വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 90,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കുറഞ്ഞത് 30 വര്‍ഷമെങ്കിലും കഴിയാതെ പ്രതിയെ പുറത്തുവിടരുതെന്നും ജയിലില്‍ പ്രത്യേക പരിഗണനകള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. ബലാത്സംഗം അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു.
പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പ്രായമായ അമ്മയെ ശുശ്രൂഷിക്കാന്‍ മറ്റാരും ഇല്ലാത്തതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് ജ്ഞാനശേഖരനും ആവശ്യപ്പെട്ടു.
2024 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അണ്ണാ സര്‍വകലാശാല ക്യാമ്പസിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.
വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് കോട്ടൂര്‍പുരം സ്വദേശിയായ ജ്ഞാനശേഖരന്‍(37). ഇയാള്‍ക്കെതിരെ കോട്ടൂര്‍പുരം പൊലീസ് സ്റ്റേഷനില്‍ വേറേയും കേസുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.