രജനി പടമെന്ന് കേട്ടാൽ മത്സരിക്കുന്ന വിതരണക്കാരുടേയും ഒടിടിയുടേയും കാലം കഴിഞ്ഞെന്ന് തോന്നുന്നു. കൂലി സിനിമയുടെ റിലീസ് തിരക്കിലാണ് രജനി. പക്ഷെ അദ്ദേഹത്തിന്റെ ഒരു പടം തിയറ്ററ്‍ ബോംബായിരുന്നു. രജനിയുടെ മകൾ തന്നെ സംവിധാനം ചെയ്ത ലാൽസലാം എന്ന മൂവിയാണ് തിയേറ്ററിൽ വൻ പരാജയമായത്. പൊതുവേ രജനികാന്ത് പടം തിയേറ്ററിൽ പൊളിഞ്ഞാലും ടീവിയിലും മറ്റ് സ്ട്രീമിങ്ങിലും വൻ വരവേൽപ്പാണ് ലഭിക്കാറുള്ളത്. എന്നാൽ ഈ പടത്തിൻറെ അവസ്ഥ മറ്റൊന്നാണ്.
മകള്‍ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ലാല്‍ സലാം എന്ന ചിത്രം 80 കോടിയോളം ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. പക്ഷെ മൊത്തം കളക്ഷന്‍ വെറും 16 കോടിയാണ് കിട്ടിയത്.എന്നാല്‍ രജനികാന്തിന്‍റെ സാന്നിധ്യം ഉണ്ടായിട്ടും ലാൽ സലാം ഇതുവരെ ഡിജിറ്റൽ റിലീസിന് എത്തിയിരുന്നില്ല. പ്രധാനപ്പെട്ട രംഗങ്ങൾ അടങ്ങിയ ഒരു നിർണായക ഹാർഡ് ഡിസ്ക് നഷ്ടപ്പെട്ടതായും ഇത് ഒടിടി റിലീസ് വൈകാൻ കാരണമായതായും ഐശ്വര്യ രജനീകാന്ത് ഒരു പഴയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.
പിന്നീട് ഹാർഡ് ഡിസ്ക് കുറച്ച് മാസങ്ങൾക്ക് മുമ്പ് തിരിച്ച് ലഭിച്ചുവെന്നും വിവരമുണ്ടായിരുന്നു. പക്ഷേ ഇതുവരെ ഡിജിറ്റൽ റിലീസിനെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റും ഉണ്ടായിരുന്നില്ല. ഒടുവിൽ, ലാൽ സലാം ബക്രീദിന് ദിനത്തില്‍ ജൂണ്‍ ആറിനോ, ഏഴിനോ സൺ നെക്സ്റ്റ് പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസ് ചെയ്യും എന്നാണ് വിവരം.
നെറ്റ്ഫ്ലിക്സ് നേരത്തെ ലാല്‍സലാം ഒടിടി അവകാശങ്ങൾ സ്വന്തമാക്കിയെന്ന് വിവരം ഉണ്ടായിരുന്നു. പക്ഷേ പിന്നീട്, അജ്ഞാതമായ കാരണങ്ങളാൽ അവര്‍ ചിത്രം സ്ട്രീം ചെയ്തില്ല. ലാല്‍ സലാം തീയറ്ററില്‍ ഒരു ചലനവും ഉണ്ടാക്കിയില്ലെങ്കിലും ഒടിടിയില്‍ മികച്ച പ്രതികരണം ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. ധന്യ ബാലകൃഷ്ണ, ജീവിത രാജശേഖർ, തമ്പി രാമയ്യ, അനന്തിക സനിൽകുമാർ, വിവേക് പ്രസന്ന, തങ്കദുരൈ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. എ ആർ റഹ്മാനാണ് ഈണങ്ങൾ ഒരുക്കിയത്. ലൈക്ക പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിച്ചത്.