ഇറ്റലിയിലെ മൗണ്ട് എറ്റ്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. യൂറോപ്പിലെ ഏറ്റവും സജീവമായ അഗ്നിപർവതമായ മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചതിനെ തുടർന്ന് വിനോദസഞ്ചാരികൾ പരിഭ്രാന്തരായി. സ്ഫോടനം നടന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ ആകാശം ചാരവും പുകപടലങ്ങലും കൊണ്ട് നിറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലെല്ലാം വൈറൽ ആണ്.
ടൂറിസ്റ്റ് മേഖലയിലുണ്ടായ മൗണ്ട് എറ്റ്നയുടെ സ്ഫോടനത്തെ തുടർന്ന് ടോളൗസിലെ വോൾക്കാനിക് ആഷ് അഡ്വൈസറി സെന്റർ “കോഡ് റെഡ്” മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സിസിലിയുടെ കിഴക്കേതീരത്തുള്ള ഒരു സജീവ അഗ്നിപർവതമാണ് എറ്റ്ന.
എന്തെങ്കിലും അപകടസാധ്യതയെക്കുറിച്ച് പ്രദേശവാസികൾക്ക് അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല എന്നാണ് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുകയും ചെയ്തു.
വർധിച്ചുവരുന്ന തീവ്രതയോടെയുള്ള ശക്തമായ സ്ട്രോംബോളിയൻ സ്ഫോടനങ്ങൾ (ഒരുതരം പൊട്ടിത്തെറി) അഗ്നിപർവ്വതത്തിൽ അനുഭവപ്പെടുന്നുണ്ടെന്നാണ് ഇറ്റലിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വോൾക്കാനോളജി പറയുന്നത്.
ജൂൺ ഒന്നിന് പ്രാദേശിക സമയം രാത്രി 10 മണിയോടെ അഗ്നിപർവ്വത പ്രകമ്പനങ്ങൾ ആരംഭിക്കുകയും പുലർച്ചെ ഒരു മണിക്ക് തൊട്ടുമുമ്പ് അത് ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തുവെന്നാണ് വോൾക്കാനിക് ഡിസ്കവറി വെബ്സൈറ്റ് അറിയിക്കുന്നത്.
അഗ്നിപർവ്വത ചാരത്തിന്റെ പുകപടലം ഏകദേശം 6,400 മീറ്റർ ഉയരത്തിൽ എത്തിയതായി ടോളൗസിലെ വോൾക്കാനിക് ആഷ് അഡ്വൈസറി സെന്റർ റിപ്പോർട്ട് ചെയ്തു. ലാവ മലയിലൂടെ താഴേക്ക് ഒഴുകുന്നതായാണ് ഇൻഫ്രാറെഡ് ചിത്രങ്ങൾ കാണിക്കുന്നുത് എന്ന് ഐഎൻജിവി വോൾക്കാനി സോഷ്യൽ മീഡിയയിൽ അറിയിച്ചു. ഇതിന് മുൻപ് ഫെബ്രുവരി 11-ന് മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചിരുന്നു.