ന്യൂഡല്‍ഹി: 2025 വനിതാ ഏകദിന ലോകകപ്പിന്റെ വേദികള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പ്രഖ്യാപിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലുമായി അഞ്ച് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ 2 വരെ എട്ട് ടീമുകള്‍ മത്സരിക്കും.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയം, ഹോല്‍ക്കര്‍ സ്‌റ്റേഡിയം(ഇന്ദോര്‍), എസിഎ-വിഡിസിഎ സ്‌റ്റേഡിയം(വിശാഖപട്ടണം), കൊളംബോയിലെ ആര്‍.പ്രേമദാസ സ്റ്റേഡിയം എന്നിവയാണ് വേദികള്‍. 12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. ഒക്ടോബര്‍ 29,30 തീയ്യതികളില്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നവംബര്‍ 2 നാണ് ഫൈനല്‍.
അതേസമയം പാകിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയില്‍ വെച്ചാണ് നടക്കുക. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുനടത്താന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ബിസിസിഐയും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും നേരത്തേ ധാരണയിലെത്തിയിരുന്നു. പാകിസ്താന്‍ നോക്കൗട്ട് റൗണ്ടുകളില്‍ യോഗ്യതനേടുന്നതിനനുസരിച്ചാണ് സെമി, ഫൈനല്‍ മത്സരങ്ങളുടെ വേദിയിലും തീരുമാനമെടുക്കുക.
അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂർണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്ത് ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ ഐസിസി തീരുമാനിച്ചിരുന്നു.