നിലമ്പൂർ ഇടതനെയും വലതനെയും സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. അതുകൊണ്ട് തന്നെ ജയിക്കാൻ ഏത് മാർഗവും സ്വീകരിക്കുമെന്ന നിലയിലാണ് മുന്നണികൾ. സർക്കാറിനൊപ്പമാണ് ജനങ്ങളെന്ന് കാണിക്കാനാണ് എൽഡിഎഫ് ശ്രമം. യുഡിഎഫ് ആകട്ടെ മറിച്ചും. അതുകൊണ്ട് തന്നെ കിട്ടാവുന്ന ഒരു വോട്ടും ആരും വേണ്ടെന്ന് പറയില്ല. നിലപാടും നട്ടെല്ലും അതിനുവേണ്ടി പണയം വെക്കാനാണെങ്കിലും ഓക്കെ എന്നുള്ളത് നിലവിലെ ലൈൻ.
രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തലനുസരിച്ച് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ സ്വീകരിച്ച നയവും സ്ട്രാറ്റർജിയുമാണ് നിലമ്പൂരിൽ എം സ്വരാജും സംഘവും സ്വീകരിക്കുക. ഒരു വർഗീയവാദിയുടെയും വോട്ട് ഞങ്ങൾക്ക് വേണ്ട എന്ന പതിവ് പല്ലവിക്ക് ഈ തെരഞ്ഞെടുപ്പിലെ മാറ്റം ശ്രദ്ധിച്ചാൽ അത് വ്യക്തമാണ്. ആദ്യം തന്നെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എല്ലാ വിഭാഗമാളുകളുടെയും വോട്ട് സ്വരാജിന് വേണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയായി ഇടതു നേതാക്കളും എല്ലാം സ്വീകരിച്ച രാഷ്ട്രീയ ലൈനുമിതാണ്.
ഇപ്പോഴിതാ എൽഡിഎഫ് സ്ഥാനാർഥി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ്. നിലമ്പൂരിൽ എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണം. വർഗീയവാദികളുടെ വോട്ട് വേണമെന്ന് പറയില്ല. വർഗീയവാദികൾ നല്ല മനുഷ്യരല്ല. അവർ നല്ല മനുഷ്യരായി വോട്ട് ചെയ്യുകയാണെങ്കിൽ സ്വാഗതമെന്നും സ്വരാജ് വ്യക്തമാക്കി. മനുഷ്യസ്നേഹവും മനുഷ്യത്വവും ഉയർത്തിപ്പിടിക്കുന്ന എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ദിഖിന്റെ പരാമർശത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞത് എന്താണെന്ന് കേട്ടിട്ടില്ലെന്നും സ്വരാജ് കൂട്ടിച്ചേർത്തു
ഞാൻ എല്ലാ കാര്യങ്ങൾക്കും മറുപടി നല്കുന്നയാളല്ല, മലപ്പുറത്തിന്റെ നന്മകളിൽ ജനിച്ചുവളർന്ന ഒരാളാണ് ഞാൻ. യൂത്ത് കോൺഗ്രസിനോട് വിമർശനമില്ല. സമാധാനം സ്വപ്നം കാണുന്നവർ ഇപ്പോഴും യുദ്ധത്തിന് ഇരയാകുന്നു. 2025ൽ ലോകമെമ്പാടുമുള്ള ആളുകൾ യുദ്ധം വേണ്ട എന്നാണ് പറയുന്നത്. യുദ്ധത്തിൽ ആരും ജയിക്കില്ല. ഇന്ത്യ യുദ്ധത്തിന് എതിരാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്. പ്രധാനമന്ത്രി അതാണ് പറഞ്ഞതെന്നും എം സ്വരാജ് പറഞ്ഞു.
content highlight: M Swaraj Nilambur