ലോട്ടറിക്കച്ചവടക്കാരനായ അച്ഛന്റെയും, ശ്രീലങ്കക്കാരി അമ്മയുടെയും രണ്ടാമത്തെ മകനായി തൃശൂരില്‍ ജനിച്ച വേടന്‍ എന്ന 30 കാരനായ ഹിരണ്‍ദാസ് മുരളി, വളരെ കുറഞ്ഞ സമയം കൊണ്ടാണ് കേരളത്തിലെ യുവാക്കളുടെ മനസ്സ് കീഴടക്കിയത്. കഷ്ടപ്പാടുകള്‍ക്കു നടുവില്‍ ആരുടെയും സഹായമില്ലാതെ തനിച്ചു വളര്‍ന്നു വന്ന വേടന്‍ ഇന്നുണ്ടാക്കിയ പ്രശസ്തിയും, പകിട്ടുമെല്ലാം തനിയെ നേടിയെടുത്തതാണ്. 25-ാം വയസില്‍ പുറത്തിറക്കിയ ആദ്യ ഗാനം സൂപ്പര്‍ ഹിറ്റായതോടെയാണ് വേടന്റെ ജീവിതം മാറിമറിഞ്ഞത്. തിങ്കളാഴ്ച്ച കോഴിക്കോട് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണാഘോഷപരിപാടിയുടെ ലോഗോ പ്രകാശനത്തിന് എത്തിയ വേടന്‍ അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിച്ചു. കോഴിക്കോട് മുക്കം മണാശ്ശേരിക്കാരിയായ മെഹ്‌റൂജയാണ് വേടന് ആ സമ്മാനം നല്‍കിയത്. മരിച്ചുപോയ വേടന്റെ അമ്മയുടെ ചിത്രമായിരുന്നു മെഹ്‌റൂജ നല്‍കിയത്. ഇതോടെ വേടന്റെ അമ്മയെ കുറിച്ചുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. ആരായിരുന്നു വേടന്റെ അമ്മ, അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാനുളള ആകാംക്ഷയാണ് ഇപ്പോള്‍ വേടന്റെ ആരാധകര്‍ക്ക്.
ആരായിരുന്നു വേടന്റെ അമ്മ
തൃശൂര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള സ്വപ്നഭൂമി എന്ന കോളനിയിലാണ് വേടന്‍ ജനിച്ചത്. അച്ഛന്‍ മുരളി ഒരു ലോട്ടറിക്കച്ചവടക്കാരനായിരുന്നു. അമ്മ ചിത്ര ശ്രീലങ്കക്കാരിയായിരുന്നു. ഇവരുടെ രണ്ടാമത്തെ മകനായിരുന്നു വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി. മകന്‍ പാട്ടുകാരന്‍ ആകണമെന്നും, മകന് കഴിവുണ്ടെന്നും ആ അമ്മയ്ക്ക് അറിയാമായിരുന്നു. ഇന്ന് നമ്മള്‍ കാണുന്ന വേടനെ കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് അവന്റെ അമ്മ ആയിരുന്നു. മകന്‍ രക്ഷപ്പെട്ടാല്‍ കുടുംബവും രക്ഷപ്പെടുമെന്ന് അവര്‍ വിശ്വസിച്ചിരുന്നു. മകന്‍ രക്ഷപ്പെടുമെന്ന പ്രതീക്ഷ അവര്‍ അഭിമാനത്തോടെ മറ്റുളളവര്‍ക്ക് മുന്നില്‍ പങ്കുവെയ്ക്കുമായിരുന്നു. മറ്റൊരു വീട്ടില്‍ സഹായത്തിനായി നിന്ന വേടന്റെ അമ്മ അവിടത്തെ വീട്ടുടമസ്ഥയോട് ‘മകന്‍ ചെറുതായി പാടും’ എന്നൊക്കെ പറഞ്ഞ് മകന്റെ യൂട്യൂബിലെ പാട്ടുകള്‍ അവര്‍ക്ക് കാണിച്ചു കൊടുക്കുമായിരുന്നു. പിന്നീട് വേടന്റെ അമ്മ അവിടത്തെ ജോലി നിര്‍ത്തി പോകുകയും അതില്‍ പിന്നെയാ വീട്ടുടമസ്ഥ പലതവണ ആ അമ്മയെ കോണ്‍ടാക്ട് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു എങ്കിലും കിട്ടിയിരുന്നില്ല. ഒടുവില്‍ വേടന്റെ അച്ഛനില്‍ നിന്നുമാണ് അമ്മയുടെ മരണ വാര്‍ത്ത മെഹ്‌റൂജ എന്ന സ്ത്രീ അറിയുന്നത്. കോവിഡ് കാലത്ത് മൂന്ന് മാസത്തോളം വേടന്റെ അമ്മ ചിത്ര മെഹ്‌റൂജയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അങ്ങനെയാണ് ഇവര്‍ തമ്മില്‍ അടുത്ത പരിചയക്കാര്‍ ആകുന്നത്. എന്നാല്‍ പണ്ടു മുതല്‍ക്കെ വേടന്റെ അമ്മയ്ക്ക് പലതരത്തിലളള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. മുളങ്കുന്നത്തുകാവിലെ വാടക വീട്ടില്‍ വെച്ചായിരുന്നു വേടന്റെ അമ്മ മരിക്കുന്നത്. ഇപ്പോഴിതാ ആ അമ്മ ആഗ്രഹിച്ചത് പോലെ ആ മകന്‍ രക്ഷപ്പെട്ടിരിക്കുന്നു. വളര്‍ന്നിരിക്കുന്നു. ലോകം അവനെ തിരിച്ചറിഞ്ഞിരിക്കുന്നു. ആ മകനോട് കൂടെ ആ കുടുംബവും രക്ഷപ്പെട്ടിരിക്കുന്നു. പക്ഷേ ആ അമ്മക്കത് കാണാനുള്ള ഭാഗ്യമുണ്ടായില്ല എന്ന് മാത്രം.
വേദിയിലും സദസ്സിലും നിറഞ്ഞ് പാടിയ വേടന്‍, ആരവങ്ങള്‍ക്കിടയിലൂടെ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു യുവതി വേടന് സമ്മാനവുമായി എത്തിയത്. സ്ഥിരം തനിക്ക് കിട്ടുന്ന സമ്മാനം അതിനപ്പുറം ഒന്നുമില്ലെന്ന് കരുതി തുറന്ന് നോക്കി. അതുവരെ ആവേശത്തില്‍ കണ്ട വേടനായിരുന്നില്ല ആ നിമിഷം, കണ്ണ് നിറഞ്ഞു, മുഖത്താകെ സങ്കടം. മരിച്ചുപോയ അമ്മ ചിത്രയുടെ പഴയ ഫോട്ടോയാണ് മെഹ്‌റൂജ സമ്മാനമായി നല്‍കിയത്.
അതേസമയം നാലുമാസമായി ഇത് സമ്മാനിക്കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും വേടനെ മുമ്പ് നേരിട്ട് കണ്ടിട്ടില്ലെന്നും മെഹ്‌റൂജ പറഞ്ഞു. കോഴിക്കോട് വേടന്‍ എത്തുന്നുണ്ടെന്നറിഞ്ഞപ്പോള്‍ അച്ഛന്‍ മുരളീദാസാണ് വേദിയില്‍ പോയി കൊടുക്കണമെന്ന് പറഞ്ഞതായും മെഹ്‌റൂജ കൂട്ടിചേര്‍ത്തു.